Monday, June 7, 2010

അന്ന - 3



1992 സെത്റ്റംബര്‍ 19



അന്ന


ഇന്ന് തീര്‍ത്തും അപ്രതീഷിതമായി അനാഥാലയത്തിലെ മദര്‍ സുപ്പീരിയര്‍ എന്നെ കണാന്‍ വന്നു. ശനിയാഴ്‌ച്ചയായതുകൊണ്ട് ബെറ്റി വീട്ടില്‍ പോയ വിഷമത്തില്‍ റൂമില്‍ തനിച്ചിരിക്കുമ്പോഴായിരുന്നു മദറിന്റെ വരവ്. മദറിനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി. പക്ഷെ മദറിനും പറയാനുള്ളത്‌ നെല്‍വിന്റെ കാര്യമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നാഴ്‌ച്ചയായി അവന്റെ ശല്യം ഇല്ലാതിരിക്കുകയായിരുന്നു. മടുത്ത് പോയതായിരിക്കും എന്ന് കരുതി ഞാനും ബെറ്റിയും ആശ്വസിച്ചിരിക്കുമ്പോഴാണ്‌ പുതിയ രൂപത്തിലുള്ള അവന്റെ പ്രത്യക്ഷപ്പെടല്‍. നെല്‍വിനും,നെല്‍വിന്റെ വല്ല്യമ്മച്ചിയും,അലക്‌സും മദറിനെ കാണാന്‍ രണ്ടു വട്ടം ചെന്നിരുന്നു. നെല്‍വിനുംഅലക്‌സും നടന്നതെല്ലാം മദറിനോട് തുറഞ്ഞു പറഞ്ഞു. മദറിന്റെ വളരെ അടുത്ത ബന്ധുവാണ്‌ നെല്‍വിന്റെ വല്ല്യമ്മച്ചി. അവര്‍ പണവും പ്രതാപവും സത്പേരുമുള്ള വലിയ തറവാട്ടുകാരാണ്‌. ആദ്യത്തെ തവണ വന്നപ്പോള്‍ ആലോചിച്ച് ഒരു തിരുമാനം പറയാം എന്നു പറഞ്ഞ് മദര്‍ അവരെ യാത്രയാക്കി. മദറിന്റെ പരിച്ചയത്തിലുള്ളവരോട് നെല്‍വിനെ കുറിച്ച് തിരക്കിയപ്പോള്‍ ഒരു പെണ്ണുപിടിയന്‍ എന്ന അഭിപ്രായം കിട്ടിയത്. അതുകൊണ്ട് ആ ആലോചനക്ക് താല്‍പര്യമില്ലെന്ന് മദര്‍ നെല്‍വിന്റെ വല്ല്യമ്മച്ചിയെ അറിയിച്ചു. പക്ഷെ മൂന്ന് ദിവസം കഴിഞ്ഞ് അവര്‍ വീണ്ടും മദറിനെ കാണാനെത്തി. നെല്‍വിന്‍ പറയുന്നത് എന്നെയല്ലാതെ വേറെ ഒരാളെയും കല്ല്യാണം കഴിക്കാന്‍ പറ്റില്ലായെന്നും, എനിക്ക് വേണ്ടി എത്ര കാലം വെണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നുമാണ്‌. ഒരു അനുകൂല തിരുമാനമെടുക്കാനായി നെല്‍വിനും അലക്‌സും മദറിനോട് ഒരുപാട് കേണപേക്ഷിച്ചു. ഇനിയൊരിക്കലും നെല്‍വിന്‍ പഴയപോലെ ആവില്ലെന്ന് വല്ല്യമ്മച്ചി മദറിന്‌ വാക്കുകൊടുത്തു. മദറിനും തോന്നുന്നത് നെല്‍വിന്റെ സ്നേഹം സത്യമാണെനാണ്. എന്നോട് ആലോചിച്ച് ഒരു തിരുമാനമെടുക്കാന്‍ പറഞ്ഞ് വൈകുന്നേരത്തിന്‌ മുന്‍പേ മദര്‍ തിരിച്ച് പോയി. എനിക്ക് എന്തോ തലകറങ്ങുന്നതു പോലെ തോന്നുന്നു. ബെറ്റി തിങ്കളാഴ്ച്ച രാവിലയെ വരൂ. അവളൊന്നു വേഗം വന്നിരുന്നെങ്കില്‍.........




1992 സെത്റ്റംബര്‍ 20



അന്ന


ഇന്നലെ ശരിക്കും ഉറങ്ങാനെ സാധിച്ചില്ല. ഇന്ന് കുര്‍ബാന കഴിഞ്ഞിട്ടും പള്ളിയില്‍ നിന്നിറങ്ങാതെ ക്രൂശിതരൂപത്തെ നോക്കി കൂറെ നേരമിരുന്നു. ഇതുവരെ അനുഭവിക്കാത്ത ഒരു വല്ലാത്ത മനപ്രയാസം. പേരും പെരുമയുള്ള വലിയ തറവാട്, സല്‍സ്വഭാവിക്കളായ കുടംബാംഗങ്ങള്‍, എല്ലാം കൊണ്ടും നല്ലൊരു ബന്ധം, എന്നെ പോലെ ഒരു അനാഥക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു ബന്ധം. പക്ഷെ നെല്‍വിന്റെ ചീത്തശീലങ്ങള്‍ അത്രപെട്ടന്ന് മാറുമോ? എന്റെ പുറകെ നടക്കാന്‍ തുടങ്ങിയ ശേഷം അവന്‍ ഒരുപാട് മാറിയിട്ടുണ്ടെന്നാണ്‌ അലക്‌സ് പറയുന്നത്. എന്റെ ജീവിതത്തിലെ എറ്റവും നിര്‍ണായകമായ കാര്യമായതുകൊണ്ട് പെട്ടന്ന് ഒരു തിരുമാനമെടുക്കാന്‍ പറ്റില്ല. സത്യത്തില്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ടപോലുണ്ട്. എന്റെ കര്‍ത്താവെ നാളെ ബെറ്റി വരുന്നതുവരെ ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടും ...........?




1992 സെത്റ്റംബര്‍ 21



അന്ന


എന്റെ പ്രയാസങ്ങള്‍ ബെറ്റിയുമായി പങ്കുവെച്ചപ്പോള്‍ മനസ്സ് എത്രയോ ശാന്തമായി. പക്ഷെ ഞങ്ങള്‍ ഒരുപാട് നേരം ചര്‍ച്ച ചെയ്തിട്ടും ഒരു അന്തിമതിരുമാനം എടുക്കാന്‍ പറ്റുന്നില്ല. എന്തോ പുറകോട്ട് പിടിച്ചുവലിക്കുന്നപോലെ. കര്‍ത്താവെ ഈ പരീക്ഷണം ഞാന്‍ എങ്ങനെ അതിജീവിക്കും ?


ബെറ്റി

പാവം എന്റെ അന്ന. അവളിപ്പോള്‍ കയ്പ്പുകൊണ്ട് ഇറക്കാനും മധുരം കൊണ്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ്. എല്ലാകൊണ്ടും നല്ലൊരു ആലോചനയാണ്, നെല്‍വിന്റെ പെണ്ണുപിടിയന്‍ സ്വഭാവം മാത്രമാണ്‌ ഒരു പ്രശ്നം. അവന്‍ തീര്‍ച്ചയായും മാറും എന്നാണ്‌ അലക്സ് പറയുന്നത്. നെല്‍വിന്റെ വല്ല്യമ്മച്ചി മദറിന്‌ നെല്‍വിന്‍ പഴയപോലെ ആവില്ലെന്ന് വാക്കും കൊടുത്തിട്ടുണ്ട്. പക്ഷെ നെല്‍വിന്റെ ഈ ഇഷ്ടം എത്ര കാലം ഉണ്ടാവും ? എന്റെ അന്നയെ ഒരിക്കലും ഒരു ആപത്തിലേക്ക് തള്ളിവിട്ടാന്‍ പറ്റില്ല.




1992 സെത്റ്റംബര്‍ 24


അന്ന

നാലഞ്ചുദിവസത്തെ ആലോചനക്ക് ശേഷം ഞങ്ങള്‍ ഒരു തിരുമാനത്തിലെത്തി. എനിക്ക് ആലോചിക്കാന്‍ കുറെ കൂട്ടി സമയം വേണമെന്ന് ഞാന്‍ മദറിന്‌ കത്തെഴുതി.
നെല്‍വിന് എന്നോടുള്ള ഇഷ്ടം എത്ര കാലം ഉണ്ടാവുമെന്ന് ആര്‍ക്കറിയാം ?




1992 സെത്റ്റംബര്‍ 28




അന്ന

ഇന്നു മദര്‍ വിളിച്ചിരുന്നു. കുറെ നേരം സംസാരിച്ചു. ആലോച്ചിക്കാന്‍ എത്ര സമയം വേണമെങ്കിലും എടുത്തോളാന്‍ മദര്‍ സമ്മതം തന്നു. ഇപ്പോള്‍ അല്പം സമാധാനം തോന്നുന്നു. രണ്ടാഴ്ച്ചയായി അലക്സ് എന്നെ കാണാന്‍ വന്നിട്ട്. എന്തു പറ്റി അവന്‌?

ബെറ്റി

അന്നയുടെ മാനസിക പരിമുറുക്കത്തിന്‌ അല്‍പം അയവുണ്ട്. ഇന്ന് അവളുടെ മദര്‍ വിളിച്ചിരുന്നു. നെല്‍വിന്റെ കാര്യത്തില്‍ തിരിക്കിട്ട് ഒരു തിരുമാനമെടുക്കണ്ടെന്ന് അവര്‍ അറിയിച്ചു. അതിന്റെ ആശ്വാസത്തിലാണ്‌ അന്ന. വിധി അവള്‍ക്കായി കരുതി വെച്ചിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ? കര്‍ത്താവെ നീ എന്റെ അന്നയെ കാത്തോളണെ.....

നെല്‍വിന്‍

അന്നയുടെ മദര്‍സുപ്പീരിയര്‍ ഇന്ന് വല്ല്യമ്മച്ചിയെ വിളിച്ചിരുന്നു. അന്നക്ക് ആലോച്ചിക്കാന്‍ ഇനിയും കൂറെ കൂടി സമയം വേണമെന്നാണ്‌ പറയുന്നത്. എപ്പോ ആലോചിച്ച് തിരുമാനിക്കുമോ ആവോ ? അന്നയെ സ്വന്തമാക്കാനുള്ള അവസാന ശ്രമമാണിത്, ഇതില്‍ ഒരു തോല്‍വി ആലോച്ചിക്കാന്‍ വയ്യ. ഒരാഴ്ച്ച പുറകെ നടന്നിട്ടും അന്നയെ സ്വന്തമാക്കാനുള്ള എന്റെ ആഗ്രഹത്തിന്‌ വല്ല്യമ്മച്ചി സമ്മതിച്ചില്ല. സമ്മതിക്കാതിരിക്കാനുള്ള കാരണം അവളുടെ അനാഥ്വതമായിരുന്നില്ല എന്റെ സ്വഭാവമായിരുന്നു. അവസാനം ​പലവട്ടം ബൈബിള്‍ തൊട്ട് സത്യം ചെയ്തു. ഒരിക്കലും എന്റെ പഴയ സ്വഭാവത്തിലേക്ക് തിരിച്ചുപോവില്ലെന്ന്‌. അതോടെ വല്ല്യമ്മച്ചി എന്റെ ആഗ്രഹത്തിന്‌ സമ്മതിച്ചു.ഇപ്പോള്‍ വീട്ടിലാരോടും ഇതിനെ കുറിച്ച് പറയില്ലെന്നും വല്ല്യമ്മച്ചി ഉറപ്പു നല്‍കി. വല്ല്യമ്മച്ചിയെ കൂട്ടി അന്നയെ കാണാനായിരുന്നു എന്റെ തിരുമാനം. പക്ഷെ അലക്സിന്റെ അഭിപ്രായം അന്ന വളര്‍ന്ന അനാഥാലയത്തിലെ മദര്‍സുപ്പീരിയറെ കാണാനായിരുന്നു. അങ്ങനെ ഞങ്ങള്‍ മദറിനെ പോയികണ്ടു. അവര്‍ വല്ല്യമ്മച്ചിയുടെ അടുത്ത ബന്‌ധുവാണെന്നുള്ളത് എനിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി. ഞങ്ങള്‍ എല്ലാം അവരോട് തുറന്നു പറഞ്ഞു. ആലോചിക്കാമെന്ന് പറഞ്ഞ് മദര്‍ സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി. പക്ഷെ എന്റെ സ്വഭാവം അവിടെയും വില്ലനായി. ആലോച്ചനക്ക് താത്പര്യമില്ലെന്നു അറയിച്ചിട്ടും ഞങ്ങള്‍ വീണ്ടും മദറിനെ കണ്ട് കേണപേക്ഷിച്ചു. അന്നയുമായി സംസാരിച്ച് ഒരു തിരുമാനം പറയാം എന്ന് പറഞ്ഞ് മദര്‍ ഞങ്ങളെ യാത്രയാക്കി. കൂടെ ഒരു ഉറപ്പും അവര്‍ മേടിച്ചു അന്നയുടെ പുറകെ നടന്ന് ശല്യപ്പെടുത്തില്ലെന്ന്. എത്രയോ പെണ്‍കുട്ടികളെ നിഷ്പ്രയാസം വീഴ്ത്തിയ ഞാന്‍ ഒരു പെണ്ണിന്റെ മുന്നില്‍ അലിഞ്ഞ് ഇല്ലാതായി ഭൂമിയോളം താണിരിക്കുന്നു. എന്നിട്ടും അവള്‍ എന്നില്‍ നിന്ന് എത്രയോ അകലെയാണ്‌. അന്നയോട് സംസാരിച്ചിട്ട് മൂന്നുനാലു‌ ആഴ്ച്ചയായി. പക്ഷെ അവളറിയാതെ ഞാന്‍ അവളെ കാണാറുണ്ട്. അലക്സാണെങ്കില്‍ ഒരാഴ്ച്ചയായി അവന്റെ ഡാഡിയുടെ കൂടെ ബിസിനസ്സ് ടൂറിലാണ്. എനിക്ക് വട്ടു പിടിക്കുന്നു......................


[ തുടരും ]