Wednesday, December 22, 2010

മാറ്റങ്ങള്‍

വേനല്‍ക്കാലത്ത് വിയര്‍പ്പില്‍ മുങ്ങുമ്പോള്‍ അവന്‍ മഴയുടെ വരവിനായി പ്രാര്‍ത്ഥിക്കുമായിരുന്നു. പക്ഷെ വര്‍ഷക്കാലത്ത് മഴയെ ശപിച്ചുകൊണ്ട് ഒരു കുടയും കൈയിലേന്തിയായിരുന്നു അവന്റെ നടപ്പ്.

കാറ്റേറ്റിരിക്കാന്‍ അവന്‌ ഒരുപാട് ഇഷ്ടമായിരുന്നു. കടല്‍തീരത്തേക്കും, കുന്നിന്‍മുകളിലേക്കും, പുല്‍മേടുക്കളിലേക്കും അവന്‍ ഞങ്ങളെ നിര്‍ബന്‌ധിച്ച് കൂട്ടികൊണ്ടുപോവുമായിരുന്നു. മകന്റെ ഇഷ്ടം കണക്കിലെടുത്ത് അവന്റെ അച്‌ഛന്‍ കടല്‍ തീരത്തു വീടും വെച്ചു. പക്ഷെ ആ വീട്ടിലേക്ക് താമസം മാറി അധികം കഴിയും മുന്‍പേ അവന്‍ കാറ്റിനെ പിരാകികൊണ്ട് മുറിയുടെ ജനവാതിലുകള്‍ അടച്ചിടാന്‍ തുടങ്ങി.

ക്യാംപസിലെ യുവതുര്‍ക്കിയായിരിക്കുമ്പോള്‍ അവന്‍ കാടുകളെകുറിച്ചും, പുഴകളെകുറിച്ചും, സമസ്ത ജീവജാലങ്ങളുടെ സ്വാതന്ത്രത്തെ പറ്റിയും വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അവന്‍ ലാളിക്കാന്‍ എന്ന പേരില്‍ ജീവികളെ കൂട്ടിലടച്ചും വന്‍ വൃക്ഷങ്ങളെ കുഞ്ഞന്‍മാരാക്കി ചട്ടിയിലും വളര്‍ത്തുന്നു.

കൌമാരത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ വിവാഹത്തിന്റെ ആദ്യ നാളുകള്‍ വരെ മായയെപറ്റി സംസാരിക്കാന്‍ അവന്‌ ആയിരം നാവായിരുന്നു. പക്ഷെ ഇപ്പോള്‍ അവന്റെ നാവില്‍ നിന്ന് അവളെ കുറിച്ച് കേള്‍ക്കുന്നതെല്ലാം കുറ്റങ്ങളും കുറവുകളുമാണ്. ഇന്നലെ ബസ്‌സ്റ്റോപ്പില്‍ വെച്ച് കണ്ടപ്പോള്‍ മായ പറഞ്ഞു "ഇപ്പോ ഞാനും കൂട്ടിലിട്ട ഒരു കിളിയാ................."

Thursday, November 11, 2010

നവരത്ന മോതിരം

കോളേജിലെ കോമേഴ്സ് ബ്ലോക്കിലെ വരാന്തയില്‍ വിനുവിനെ കാത്തു നില്ക്കുകയാണ്‌ സോജ. കഴിഞ്ഞ ഒന്നുരണ്ടു മാസമായി ഈ കാത്തു നില്‍പ്പ് അവള്‍ക്ക് ഒരു ദിനചര്യയാണ്‌.

വിനുവിനെ കണ്ടയുടനെ അവള്‍ ആവേശത്തോടെ അവന്റെ കൈ പിടിച്ച് ഗ്രൌണ്ടിനടുത്തുള്ള കാറ്റാടി മരങ്ങളെ ലക്ഷ്യമാക്കി നടന്നു. സഹപാഠികള്‍ അവരെ നോക്കി അര്‍ത്ഥഗര്‍ഭത്തോടെ പുഞ്ചിരിച്ചു.

അവളുടെ ആ നീക്കം അവനെ ഒന്ന് അമ്പരപ്പിച്ചു.

അതിന്റെ പ്രധാന കാരണം സുഹൃത്തുക്കളോടോപ്പം കടപ്പുറത്ത് ചെലവഴിച്ച ഇന്നലത്തെ സായാഹ്നമായിരുന്നു. സോജേയുടെ പേരു ചേര്‍ത്ത് അവരെല്ലാം അവനെ ആവുനത്ര കളിയാക്കിയെങ്കിലും അതെല്ലാം അവന്റെ മൌനമാക്കുന്ന പടച്ചട്ടയില്‍ തട്ടി നിന്നു. ആ സമയത്തെല്ലാം വിനുവിന്റെ മനസ്സില്‍ ഉയര്‍ന്നു വന്ന ചിന്ത ഇതായിരുന്നു അഞ്ചു വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ഈ കലാലയ ജീവിതത്തില്‍ തന്റെ പേരു ചേര്‍ത്ത് കളിയാക്കുന്ന ഏഴാമത്തെ പെണ്ണാണ്‌ സോജ, ഇതും ഒരു സുഹൃത്ത് ബന്‌ധം മാത്രമാണ്‌ തീര്‍ച്ച. പക്ഷെ ഇവളുടെ ഈ നീക്കം അവന്‍മാരുടെ ആരോപണങ്ങളുടെ ശക്തി കൂട്ടും.

ഢീ ക്ലാസുതുടങ്ങാനായി, ഈയിത് എങ്ങോടാ ഇന്നെ പിഠിച്ചു വലിച്ചു കൊണ്ടോവണത്? അരനിമിഷത്തെ അമ്പരപ്പ് മാറിയ ഉടനെ അവന്‍ ചോദിച്ചു.

ഇയ് വാ വിമല ടീച്ചറു ലീവാ, ഉമ്മര്‍ സാറു അടുത്ത ഹവറെ വരൂ.

ഉം. ഇമ്മള്‌ എങ്ങോട്ടാ?

ഇമ്പക്ക് കാറ്റാടി മരത്തിന്റെ ചോട്ടീ പോയി ഇരിക്കാം.

ന്നിട്ട്?

ഇക്ക് കുറച്ച് കാര്യം ചോയിക്കാനുണ്ട്

ന്ത് കാര്യം?

അവിടെ എത്തട്ടെ

ഉം.

കാറ്റാടി മരങ്ങളുടെ തണലില്‍ എത്തിയതും അവന്‍ കയറു പൊട്ടിച്ചു.

ന്ത്യാ കാര്യം?

തെരക്കായോ?

ഇത്തിരി.

എന്നാ കേട്ടോ. ഇത് ഇത്തിരി ആലോച്ചിച്ച് പറയെണ്ട കാര്യാ. പഷെ കേള്‍ക്കുമ്പോ ഈസീയായിട്ടു തോന്നും.

ശരി സമ്മതിച്ചു. 1 2 3 തൊടങ്ങിക്കോ.....

ഇയ് സുന്ദരമായ ഒരു കാട്ടുപ്രദേശത്ത് കുറച്ചീസം താമസിക്കാന്‍ പോയി. മനോഹരമായ ഒരു പുഴെന്റെ അടുത്താണ്‌ അനക്ക് താമസ സൌകര്യം ഉള്ളത്. അവിടെ പുല്ലോണ്ടു മേഞ്ഞ ഒരു വീടുണ്ട്, എ.സീ റൂമുള്ള ഒരു വീടുണ്ട് പിന്നെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലും ഉണ്ട്. എല്ലാത്തില്ലും താമസം ഫ്രീ. അയില്‌ ഇയ് ഏത് തിരഞ്ഞെടുക്കും?

ഞാന്‍ പുല്ലോണ്ടു മേഞ്ഞ വീട്.

എന്തോണ്ട്?

അവിടത്തെ കാലാവസ്ഥക്ക് അതാണ്‌ ചേരണത്.

ഓക്കെ. അടുത്ത ചോദ്യം.

അയാം റെഡി.

പുല്ലോണ്ടു മേഞ്ഞ വീട്ടിലെ കോലായില്‍ ഒരു ചെറിയ ടീപ്പോയുണ്ട്. അതില്‍ റോസാപൂവെക്കാനായിട്ട് മൂന്ന് തരം ഫ്‌ളവര്‍ വെയ്സില്‍ നിന്ന് ഒന്ന് അനക്ക് സലെക്‌ട് ചെയ്യാം. ഒന്നാമത്തെത് സിറാമിക്സിന്റെ, രണ്ടാമത്തെത് ചിരട്ടെന്റെ, മൂന്നാമത്തെത് ഗ്ലാസിന്റെ. ഏതാ അന്റെ ചോയ്സ്?

ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ വിനു ഉത്തരം പറഞു, ഗ്ലാസിന്റെ.

എന്തോണ്ട്?

റോഅസാപൂവിന്റെ സൌന്ദര്യം തുടങ്ങണത് അയിന്റെ മുള്ളീനാ. അപ്പോ ഗ്ലാസിന്റെ ഫ്‌ളവര്‍ വെയ്സാ നല്ലത്.


അടിപൊളി ആന്‍സര്‍.


ഇനിയും ഭ്രാന്തന്‍ ചോദ്യങ്ങള്‍ ബാക്കിയുണ്ടോ?

ഉണ്ട്. ഒന്നും കൂടെ.


ഇന്നാ ചോയിക്ക്.

ആ വീട്ടിലെ സ്വീകരണമുറിയില്‌ ഒരു സ്വര്‍ണപാത്രം നെറച്ചും പല തരത്തിലുള്ള രത്നങ്ങളുണ്ട്. അതിന്‌ ഇയ് ഏത് രത്നം എടുക്കും?

സോജ ആകാംഷയോടെ വിനുവിന്റെ മുഖത്തേക്ക് നോക്കി.

ഒരു മാത്ര പോലും ആലോച്ചിക്കാതെ അവന്‍ ഉത്തരം നല്‍കി. "ഞാന്‍ അതില്‍ നിന്നും നവരത്നങ്ങള്‍ എടുക്കും. എന്നിട്ട് ഒരു നവരത്ന മോതിരം ഉണ്ടാക്കും".

പെട്ടന്ന് അവളുടെ മുഖം വാടിയത് അവന്‍ ശ്രദ്ധിച്ചു.

ന്ത് പറ്റീഡീ? ന്തിനാ ഈ ചോദ്യോക്കെ?

മുഖം അല്‌പ്പം ചരിച്ച്, വിഷാദത്തെ ഉള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ പറഞു. എന്റെ മൂത്തമ്മേന്റെ മോള്‌ ജിഷിയേച്ചി സൈകാട്റിയില്‍ എം.ഡി ചെയ്യാ അവരാ എന്നോട്ട് ഈ ചോദ്യങ്ങള്‍ ചോയ്ക്കാന്‍ പറഞ്ഞത്.

ന്ത്?

അന്റെ സിമ്പിളിസിറ്റിനെ അളകാനായീന്നു ആദ്യത്തെ ചോദ്യം. രണ്ടാമ്മത്തെ ചോദ്യം ഇയ് നല്ല മനുഷ്യനാണോ എന്നറിയാന്‍. ആദ്യ രണ്ടിന്റെയും ഉത്തരം വളരെ ശരിയെന്നു. പഷെ അവസാനത്തേത്...........

അത്?

അത് ഇയ് പെണ്ണുങ്ങളുടെ പിന്നാലെ പോണോനാണോ എന്നറിയാനായിരുന്നു

വിളറി വെളുത്ത് വിനു സോജയെ നോക്കി. അവള്‍ അപ്പോഴും വിഷാദത്തെ ഉള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു...............................

Saturday, July 3, 2010

അന്ന - 4

1992 ഒക്ടോബര്‍ 1




അന്ന



ഇന്നു ചോകളേറ്റ് കഴിച്ചു വയറുനിറഞ്ഞു. മൂന്നാഴ്ച്ചത്തെ ഇടവേളക്ക് വിരാമമിട്ട്, രണ്ട് പെട്ടി ചോകളേറ്റുമായി അലക്സ് എന്നെ കാണാന്‍ വന്നു. കഴിഞ്ഞ രണ്ടരാഴ്‌ച്ചയായി അവന്‍ ഡാഡിയുടെ കൂടെ അപ്രതീഷിതമായി വന്നു പെട്ട ഒരു ബിസിനസ്സ് ടൂറിലായിരുന്നു. പറയാതെ പോയതിന്‌ മൂന്നുനാലു തവണ അവന്‍ ക്ഷമാപണം നടത്തി. ഞാനും ബെറ്റിയും ലൈബ്രറിയില്‍ നിന്നിറങ്ങി ഹോസ്റ്റലിലേക്ക് പോവുമ്പോഴായിരുന്നു അലക്‌സിന്റെ വരവ്. നേരം വൈകിയതിനാല്‍ അധികനേരം
സംസാരിക്കാന്‍ പറ്റിയില്ല. എങ്കിലും ഡല്‍ഹിയിലെയും ബോംബയിലെയും സൌകര്യങ്ങളെയും മനോഹരങ്ങളായ കാഴ്ച്ചകളെയും പറ്റി അവന്‍ വാചാലനായി. കോളേജിന്റെ കവാടത്തില്‍ നെല്‍വിന്‍ അലക്‌സിനെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ എന്നെ നോക്കി ചിരിച്ചെങ്കിലും ഞാന്‍ അവനെ കാണാത്തപോലെ നടിച്ച് അലക്‌സിനോട് യാത്ര പറഞ്ഞ് ബെറ്റിയുടെ കൂടെ ഹോസ്റ്റ്‌ലിലേക്ക് നടന്നു. അവന്‍ പിന്നാലെ വരും എന്നു വിചാരിച്ചെങ്കിലും, വന്നില്ല.


അലക്സ്


രണ്ടരാഴ്ച്ചത്തെ ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞ് ഞാന്‍ ഇന്നു രാവിലെ തിരിച്ചെത്തി. ഈ യാത്ര എന്നെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അപ്പന്റെ കാശ് ഞാന്‍ ഒരുപാട് മുടുപ്പിച്ചുണ്ട്. അപ്പന്‍ എത്ര പ്രയാസപ്പെട്ടാണ്‌ കാശുണ്ടാക്കുന്നതെന്ന് ഇത്തിരി വൈകിയാണെങ്കിലും എനിക്ക് മനസ്സിലായി. ഇന്ന് അന്നയെയും നെല്‍വിനെയും കണ്ടു. യാത്രാക്ഷീണം കാരണം കോളേജില്‍ എത്താന്‍ വൈകിയതിനാല്‍ അന്നയോട് അധികം സംസാരിക്കാന്‍ പറ്റിയില്ല. നെല്‍വിന്‍ നല്ല വിഷമതിലാണ്. അന്നയെ അവന്‌ സ്വന്തമാക്കാന്‍ പറ്റുമോ?


നെല്‍വിന്‍


അലക്സ് തിരിച്ചെത്തി. പാതി ആശ്വാസമായി എന്റെ വിഷമം മനസ്സിലാക്കാന്‍ ഒരാളുണ്ടല്ലോ. കൂറെ നാളുകള്‍ക്ക് ശേഷം അന്നയും ഞാനും നേരില്‍ കണ്ടു. അവള്‍ കണ്ട ഭാവം പോലും കാണിച്ചില്ല. എന്റെ കാത്തിരിപ്പ് ഇനിയും നീളും................. പക്ഷെ മുന്നോട്ട് വച്ച കാല്‍ ഞാന്‍ പുറകോട്ട് എടുക്കില്ല.



1992 ഒക്ടോബര്‍ 23



അന്ന

ഞങ്ങളുടെ നിര്‍ബന്‌ധത്തിനു വഴങ്ങി അലക്‌സ് ഇന്ന് ഒരു തിരുമാനത്തിലെത്തി. തോറ്റ പന്ത്രണ്ട് പേപ്പറുകള്‍ എഴുതി എടുക്കുമെന്നും, അപ്പന്റെ ബിസിനസ്സില്‍ ശ്രദ്ധിക്കുമെന്നും. അങ്ങനെ ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റി. അലക്‌സ് മിക്ക ദിവസവും ഞങ്ങളെ കാണാന്‍ വരുന്നതുകൊണ്ട് അവനെ കൂട്ടി കൊണ്ടു പോവാന്‍ എന്ന പേരില്‍ നെല്‍വിന്‍ കോളേജിന്റെ മുന്നില്‍ വന്നു കാത്തുനില്‍ക്കും. പക്ഷെ ഞങ്ങളുടെ അടുത്തേക്ക് വരാതെ എന്നെ തന്നെ നോക്കി നില്‍ക്കും. കുറെ ദിവസമായി ഈ പുതിയ ശീലം തുടങ്ങിയിട്ട്.അവന്‌ അവന്‌ എന്നെ കാണാതിരിക്കാന്‍ പറ്റില്ല എന്നാണ്‌ അലക്‌സ് പറയുന്നത്. അവന്റെ സ്നേഹത്തെ കണ്ടില്ല എന്ന് നടിക്കുന്നത് വിഢിത്തരമാണ്‌ എന്നതാണ്‌ അലക്‌സിന്റെ അഭിപ്രായം.


ബെറ്റി


അന്നയെ സമ്മതിച്ചിരിക്കുന്നു. അലക്‌സിനെ എത്ര പെട്ടന്നാണ്‌ അവള്‍ മാറ്റിയെടുത്തത്. കുറെ മാസങ്ങളായി നെല്‍വിനെയും അലക്‌സിനെയും പറ്റി ആരും ഒരു കുറ്റവും പറയുന്നില്ല. ഒരു കാവല്‍ പട്ടിയെ പോലുള്ള നെല്‍വിന്റെ കാത്തു നില്‍പ്പ് കാണുമ്പോള്‍ ഉള്ളില്‍ ചിരിയും കുറച്ച് സഹതാപവും വരും. ഇവന്‌ ഇത്രയും ക്ഷമയോ എന്ന് പലപ്പോഴും തോന്നും.


അലക്‌സ്


ഞാന്‍ ഒരുപാട് മാറി എന്നാണ്‌ എല്ലാവരും പറയുന്നത്. അങ്ങനെ ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന്‌ കാരണം അന്നയാണ്‌. ഇന്ന് അവളും ബെറ്റിയും എന്നെകൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു. തോറ്റ പന്ത്രണ്ട് പേപ്പറുകള്‍ എഴുതി എടുക്കുമെന്നും, അപ്പന്റെ ബിസിനസ്സില്‍ ശ്രദ്ധിക്കുമെന്നും. എനിക്കും ഉത്തരവാദിത്വങ്ങള്‍ എറ്റടുക്കണം. നെല്‍വിന്റെ കാര്യമാണ്‌ കഷ്ടം അന്നയെ കിട്ടിയില്ലെങ്കില്‍ അവന്‌ ഭ്രാന്തു പിടിക്കും. അവളാണെങ്കില്‍ ഒരു അടുപ്പത്തിന്റെ ലാഞ്ജനപോലും കാണിക്കുന്നില്ല.


നെല്‍വിന്‍


ഞാന്‍ അന്നയോട് അടുക്കം ​തോറും അവള്‍ എന്നില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്‌. എങ്ങനെ അവളെ പറഞ്ഞ് മനസ്സിലാക്കും ? ഒരു ഊഹവും കിട്ടുന്നില്ല. വല്ല്യമ്മച്ചി എന്നും കുറെ ആശ്വാസവാക്കുകള്‍ പറഞ്ഞ് എന്നെ സമാധാനിപ്പിക്കും.




1992 ഒക്ടോബര്‍ 25



അന്ന


ഇന്ന് പുലര്‍ച്ചക്ക് ഞാനൊരു സ്വപ്നം കണ്ടു വലിയൊരു ആട്ടുകട്ടിലില്‍ ചട്ടയും മുണ്ടും കവണിയും കാതില്‍ കുണുക്കും കഴുത്തില്‍ വലിയൊരു കുരിശുമാലയും ധരിച്ച് ഇരിക്കുന്ന കാണാന്‍ നല്ല ഐശ്വര്യവുമുള്ള ഒരു അമ്മച്ചിയുടെ മടിയില്‍ ഞാന്‍ കിടക്കുന്നു. വാത്സല്യപൂര്‍വ്വം അവര്‍ എന്നെ തലോടുന്നു. പക്ഷെ എത്ര ആലോചിച്ചിട്ടും ആ അമ്മച്ചിയെ എനിക്ക് ഓര്‍മ്മ വരുന്നില്ല. ആരായിരിക്കും അവര്‍?


അലക്‌സ്

വളരെ കാലത്തിനു ശേഷം കുര്‍ബാന കൂടി. എന്റെ പഴയകാല ചെയ്തിക്കളെല്ലാം അച്‌ഛനോട് എറ്റുപറഞ്ഞ് കുമ്പസരിച്ചു. എനിക്കിപ്പോള്‍ ഒരു ശാന്തത അനുഭവപ്പെടുന്നു. നാളെ മുതല്‍ അപ്പന്റെ ഓഫീസില്‍ പോയി തുടങ്ങണം. പിന്നെ എല്ലാ ദിവസവും ഉച്ചക്ക് ശേഷം ട്യൂഷനു പോവണം.




1992 ഒക്ടോബര്‍ 27





അന്ന



അലക്‌സിനോട് സംസാരിച്ച് ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ കോളേജിന്റെ മുന്‍വാതിലില്‍ പതിവുപോലെ നെല്‍വിന്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും നെല്‍വിന്‍ കാറിന്റെ വാതില്‍ തുറന്നു. കാറില്‍ നിന്ന് ഇറങ്ങിയ ആളെ കണ്ട് ഞാന്‍ ഒന്നു അമ്പരന്നു പോയി. രണ്ടു ദിവസം മുന്‍പ് സ്വപ്നത്തില്‍ കണ്ട അതെ അമ്മച്ചി. അലക്‌സ് പറഞ്ഞു അത് നെല്‍വിന്റെ വല്ല്യമ്മച്ചിയാണെന്ന്. പുഞ്ചിരിച്ചു കൊണ്ട് അവര്‍ എന്റെ അടുത്തേക്ക് വന്നു. അലക്‌സ് ഞങ്ങളെ വല്യമ്മച്ചിക്ക് പരിച്ചയപ്പെടുത്തി.എന്റെ അമ്പരപ്പ് മാറാന്‍ കുറച്ച് സമയമെടുത്തു. എന്നാലും അവര്‍ വളരെക്കാലം പരിച്ചയമുള്ള ഒരാളെ പോലെ പെരുമാറി. പത്തുമിനിറ്റോള്ളം വല്ല്യമ്മച്ചി ഞങ്ങളോട് സംസാരിച്ചു. പോവുന്നതിന്‌ മുന്‍പ് ഒരു അഭ്യര്‍ത്ഥനയും നടത്തി, നെല്‍വിന്റെ സ്നേഹം മനസ്സിലാക്കണമെന്ന്. എന്റെ തിരുമാനം ​ഉടനെ എടുക്കേണ്ടി വരും.


ബെറ്റി



നെല്‍വിന്റെ വല്ല്യമ്മച്ചി അന്നയെ കാണാന്‍ വന്നിരുന്നു. രണ്ടു ദിവസം മുന്‍പ് അവള്‍ സ്വപ്നത്തില്‍ കണ്ട അമ്മച്ചിയുടെ അതെ ഛായാണത്രെ നെല്‍വിന്റെ വല്ല്യമ്മച്ചിക്ക്‌. അവരെ കണ്ടതിനുശേഷം അവളുടെ പ്രസന്നത മഴുവന്‍ ചോര്‍ന്ന് പോയിരിക്കുന്നു. പാവം രാത്രി ഏറെ കഴിഞ്ഞിട്ടും ആഴമേറിയ ആലോചനയിലാണ്‌.


നെല്‍വിന്‍


വല്ല്യമ്മച്ചി അന്നയെ കണ്ട് സംസാരിച്ചിരുന്നു. ഇനിയും അവള്‍ എന്നെ അവിശ്വസിക്കുമോ ?




1992 ഒക്ടോബര്‍ 28



ബെറ്റി

അന്ന ഇന്നലെ തീരെ ഉറങ്ങിയില്ല. ഇന്ന് കോളേജിലും പോയില്ല. നല്ല സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്തു. നെല്‍വിന്റെ വല്ല്യമ്മച്ചിയെ കണ്ടതു മുതല്‍ അവള്‍ ഏറെ കുറെ മൂകയാണ്. എനിക്ക് എന്തോ വല്ലായ്മ തോന്നുന്നു. നാളെ ഒരു തിരുമാനമെടുത്ത ശേഷം മദര്‍ സുപ്പീരിയറിന്‌ കത്ത് എഴുതാനാണ്‌ അന്നയുടെ തിരുമാനം. കര്‍ത്താവെ എന്റെ അന്നയെ ഇനിയും പരീക്ഷിക്കരുതെ..............................










[ തുടരും ]

Monday, June 7, 2010

അന്ന - 3



1992 സെത്റ്റംബര്‍ 19



അന്ന


ഇന്ന് തീര്‍ത്തും അപ്രതീഷിതമായി അനാഥാലയത്തിലെ മദര്‍ സുപ്പീരിയര്‍ എന്നെ കണാന്‍ വന്നു. ശനിയാഴ്‌ച്ചയായതുകൊണ്ട് ബെറ്റി വീട്ടില്‍ പോയ വിഷമത്തില്‍ റൂമില്‍ തനിച്ചിരിക്കുമ്പോഴായിരുന്നു മദറിന്റെ വരവ്. മദറിനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി. പക്ഷെ മദറിനും പറയാനുള്ളത്‌ നെല്‍വിന്റെ കാര്യമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നാഴ്‌ച്ചയായി അവന്റെ ശല്യം ഇല്ലാതിരിക്കുകയായിരുന്നു. മടുത്ത് പോയതായിരിക്കും എന്ന് കരുതി ഞാനും ബെറ്റിയും ആശ്വസിച്ചിരിക്കുമ്പോഴാണ്‌ പുതിയ രൂപത്തിലുള്ള അവന്റെ പ്രത്യക്ഷപ്പെടല്‍. നെല്‍വിനും,നെല്‍വിന്റെ വല്ല്യമ്മച്ചിയും,അലക്‌സും മദറിനെ കാണാന്‍ രണ്ടു വട്ടം ചെന്നിരുന്നു. നെല്‍വിനുംഅലക്‌സും നടന്നതെല്ലാം മദറിനോട് തുറഞ്ഞു പറഞ്ഞു. മദറിന്റെ വളരെ അടുത്ത ബന്ധുവാണ്‌ നെല്‍വിന്റെ വല്ല്യമ്മച്ചി. അവര്‍ പണവും പ്രതാപവും സത്പേരുമുള്ള വലിയ തറവാട്ടുകാരാണ്‌. ആദ്യത്തെ തവണ വന്നപ്പോള്‍ ആലോചിച്ച് ഒരു തിരുമാനം പറയാം എന്നു പറഞ്ഞ് മദര്‍ അവരെ യാത്രയാക്കി. മദറിന്റെ പരിച്ചയത്തിലുള്ളവരോട് നെല്‍വിനെ കുറിച്ച് തിരക്കിയപ്പോള്‍ ഒരു പെണ്ണുപിടിയന്‍ എന്ന അഭിപ്രായം കിട്ടിയത്. അതുകൊണ്ട് ആ ആലോചനക്ക് താല്‍പര്യമില്ലെന്ന് മദര്‍ നെല്‍വിന്റെ വല്ല്യമ്മച്ചിയെ അറിയിച്ചു. പക്ഷെ മൂന്ന് ദിവസം കഴിഞ്ഞ് അവര്‍ വീണ്ടും മദറിനെ കാണാനെത്തി. നെല്‍വിന്‍ പറയുന്നത് എന്നെയല്ലാതെ വേറെ ഒരാളെയും കല്ല്യാണം കഴിക്കാന്‍ പറ്റില്ലായെന്നും, എനിക്ക് വേണ്ടി എത്ര കാലം വെണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നുമാണ്‌. ഒരു അനുകൂല തിരുമാനമെടുക്കാനായി നെല്‍വിനും അലക്‌സും മദറിനോട് ഒരുപാട് കേണപേക്ഷിച്ചു. ഇനിയൊരിക്കലും നെല്‍വിന്‍ പഴയപോലെ ആവില്ലെന്ന് വല്ല്യമ്മച്ചി മദറിന്‌ വാക്കുകൊടുത്തു. മദറിനും തോന്നുന്നത് നെല്‍വിന്റെ സ്നേഹം സത്യമാണെനാണ്. എന്നോട് ആലോചിച്ച് ഒരു തിരുമാനമെടുക്കാന്‍ പറഞ്ഞ് വൈകുന്നേരത്തിന്‌ മുന്‍പേ മദര്‍ തിരിച്ച് പോയി. എനിക്ക് എന്തോ തലകറങ്ങുന്നതു പോലെ തോന്നുന്നു. ബെറ്റി തിങ്കളാഴ്ച്ച രാവിലയെ വരൂ. അവളൊന്നു വേഗം വന്നിരുന്നെങ്കില്‍.........




1992 സെത്റ്റംബര്‍ 20



അന്ന


ഇന്നലെ ശരിക്കും ഉറങ്ങാനെ സാധിച്ചില്ല. ഇന്ന് കുര്‍ബാന കഴിഞ്ഞിട്ടും പള്ളിയില്‍ നിന്നിറങ്ങാതെ ക്രൂശിതരൂപത്തെ നോക്കി കൂറെ നേരമിരുന്നു. ഇതുവരെ അനുഭവിക്കാത്ത ഒരു വല്ലാത്ത മനപ്രയാസം. പേരും പെരുമയുള്ള വലിയ തറവാട്, സല്‍സ്വഭാവിക്കളായ കുടംബാംഗങ്ങള്‍, എല്ലാം കൊണ്ടും നല്ലൊരു ബന്ധം, എന്നെ പോലെ ഒരു അനാഥക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു ബന്ധം. പക്ഷെ നെല്‍വിന്റെ ചീത്തശീലങ്ങള്‍ അത്രപെട്ടന്ന് മാറുമോ? എന്റെ പുറകെ നടക്കാന്‍ തുടങ്ങിയ ശേഷം അവന്‍ ഒരുപാട് മാറിയിട്ടുണ്ടെന്നാണ്‌ അലക്‌സ് പറയുന്നത്. എന്റെ ജീവിതത്തിലെ എറ്റവും നിര്‍ണായകമായ കാര്യമായതുകൊണ്ട് പെട്ടന്ന് ഒരു തിരുമാനമെടുക്കാന്‍ പറ്റില്ല. സത്യത്തില്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ടപോലുണ്ട്. എന്റെ കര്‍ത്താവെ നാളെ ബെറ്റി വരുന്നതുവരെ ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടും ...........?




1992 സെത്റ്റംബര്‍ 21



അന്ന


എന്റെ പ്രയാസങ്ങള്‍ ബെറ്റിയുമായി പങ്കുവെച്ചപ്പോള്‍ മനസ്സ് എത്രയോ ശാന്തമായി. പക്ഷെ ഞങ്ങള്‍ ഒരുപാട് നേരം ചര്‍ച്ച ചെയ്തിട്ടും ഒരു അന്തിമതിരുമാനം എടുക്കാന്‍ പറ്റുന്നില്ല. എന്തോ പുറകോട്ട് പിടിച്ചുവലിക്കുന്നപോലെ. കര്‍ത്താവെ ഈ പരീക്ഷണം ഞാന്‍ എങ്ങനെ അതിജീവിക്കും ?


ബെറ്റി

പാവം എന്റെ അന്ന. അവളിപ്പോള്‍ കയ്പ്പുകൊണ്ട് ഇറക്കാനും മധുരം കൊണ്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ്. എല്ലാകൊണ്ടും നല്ലൊരു ആലോചനയാണ്, നെല്‍വിന്റെ പെണ്ണുപിടിയന്‍ സ്വഭാവം മാത്രമാണ്‌ ഒരു പ്രശ്നം. അവന്‍ തീര്‍ച്ചയായും മാറും എന്നാണ്‌ അലക്സ് പറയുന്നത്. നെല്‍വിന്റെ വല്ല്യമ്മച്ചി മദറിന്‌ നെല്‍വിന്‍ പഴയപോലെ ആവില്ലെന്ന് വാക്കും കൊടുത്തിട്ടുണ്ട്. പക്ഷെ നെല്‍വിന്റെ ഈ ഇഷ്ടം എത്ര കാലം ഉണ്ടാവും ? എന്റെ അന്നയെ ഒരിക്കലും ഒരു ആപത്തിലേക്ക് തള്ളിവിട്ടാന്‍ പറ്റില്ല.




1992 സെത്റ്റംബര്‍ 24


അന്ന

നാലഞ്ചുദിവസത്തെ ആലോചനക്ക് ശേഷം ഞങ്ങള്‍ ഒരു തിരുമാനത്തിലെത്തി. എനിക്ക് ആലോചിക്കാന്‍ കുറെ കൂട്ടി സമയം വേണമെന്ന് ഞാന്‍ മദറിന്‌ കത്തെഴുതി.
നെല്‍വിന് എന്നോടുള്ള ഇഷ്ടം എത്ര കാലം ഉണ്ടാവുമെന്ന് ആര്‍ക്കറിയാം ?




1992 സെത്റ്റംബര്‍ 28




അന്ന

ഇന്നു മദര്‍ വിളിച്ചിരുന്നു. കുറെ നേരം സംസാരിച്ചു. ആലോച്ചിക്കാന്‍ എത്ര സമയം വേണമെങ്കിലും എടുത്തോളാന്‍ മദര്‍ സമ്മതം തന്നു. ഇപ്പോള്‍ അല്പം സമാധാനം തോന്നുന്നു. രണ്ടാഴ്ച്ചയായി അലക്സ് എന്നെ കാണാന്‍ വന്നിട്ട്. എന്തു പറ്റി അവന്‌?

ബെറ്റി

അന്നയുടെ മാനസിക പരിമുറുക്കത്തിന്‌ അല്‍പം അയവുണ്ട്. ഇന്ന് അവളുടെ മദര്‍ വിളിച്ചിരുന്നു. നെല്‍വിന്റെ കാര്യത്തില്‍ തിരിക്കിട്ട് ഒരു തിരുമാനമെടുക്കണ്ടെന്ന് അവര്‍ അറിയിച്ചു. അതിന്റെ ആശ്വാസത്തിലാണ്‌ അന്ന. വിധി അവള്‍ക്കായി കരുതി വെച്ചിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ? കര്‍ത്താവെ നീ എന്റെ അന്നയെ കാത്തോളണെ.....

നെല്‍വിന്‍

അന്നയുടെ മദര്‍സുപ്പീരിയര്‍ ഇന്ന് വല്ല്യമ്മച്ചിയെ വിളിച്ചിരുന്നു. അന്നക്ക് ആലോച്ചിക്കാന്‍ ഇനിയും കൂറെ കൂടി സമയം വേണമെന്നാണ്‌ പറയുന്നത്. എപ്പോ ആലോചിച്ച് തിരുമാനിക്കുമോ ആവോ ? അന്നയെ സ്വന്തമാക്കാനുള്ള അവസാന ശ്രമമാണിത്, ഇതില്‍ ഒരു തോല്‍വി ആലോച്ചിക്കാന്‍ വയ്യ. ഒരാഴ്ച്ച പുറകെ നടന്നിട്ടും അന്നയെ സ്വന്തമാക്കാനുള്ള എന്റെ ആഗ്രഹത്തിന്‌ വല്ല്യമ്മച്ചി സമ്മതിച്ചില്ല. സമ്മതിക്കാതിരിക്കാനുള്ള കാരണം അവളുടെ അനാഥ്വതമായിരുന്നില്ല എന്റെ സ്വഭാവമായിരുന്നു. അവസാനം ​പലവട്ടം ബൈബിള്‍ തൊട്ട് സത്യം ചെയ്തു. ഒരിക്കലും എന്റെ പഴയ സ്വഭാവത്തിലേക്ക് തിരിച്ചുപോവില്ലെന്ന്‌. അതോടെ വല്ല്യമ്മച്ചി എന്റെ ആഗ്രഹത്തിന്‌ സമ്മതിച്ചു.ഇപ്പോള്‍ വീട്ടിലാരോടും ഇതിനെ കുറിച്ച് പറയില്ലെന്നും വല്ല്യമ്മച്ചി ഉറപ്പു നല്‍കി. വല്ല്യമ്മച്ചിയെ കൂട്ടി അന്നയെ കാണാനായിരുന്നു എന്റെ തിരുമാനം. പക്ഷെ അലക്സിന്റെ അഭിപ്രായം അന്ന വളര്‍ന്ന അനാഥാലയത്തിലെ മദര്‍സുപ്പീരിയറെ കാണാനായിരുന്നു. അങ്ങനെ ഞങ്ങള്‍ മദറിനെ പോയികണ്ടു. അവര്‍ വല്ല്യമ്മച്ചിയുടെ അടുത്ത ബന്‌ധുവാണെന്നുള്ളത് എനിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി. ഞങ്ങള്‍ എല്ലാം അവരോട് തുറന്നു പറഞ്ഞു. ആലോചിക്കാമെന്ന് പറഞ്ഞ് മദര്‍ സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി. പക്ഷെ എന്റെ സ്വഭാവം അവിടെയും വില്ലനായി. ആലോച്ചനക്ക് താത്പര്യമില്ലെന്നു അറയിച്ചിട്ടും ഞങ്ങള്‍ വീണ്ടും മദറിനെ കണ്ട് കേണപേക്ഷിച്ചു. അന്നയുമായി സംസാരിച്ച് ഒരു തിരുമാനം പറയാം എന്ന് പറഞ്ഞ് മദര്‍ ഞങ്ങളെ യാത്രയാക്കി. കൂടെ ഒരു ഉറപ്പും അവര്‍ മേടിച്ചു അന്നയുടെ പുറകെ നടന്ന് ശല്യപ്പെടുത്തില്ലെന്ന്. എത്രയോ പെണ്‍കുട്ടികളെ നിഷ്പ്രയാസം വീഴ്ത്തിയ ഞാന്‍ ഒരു പെണ്ണിന്റെ മുന്നില്‍ അലിഞ്ഞ് ഇല്ലാതായി ഭൂമിയോളം താണിരിക്കുന്നു. എന്നിട്ടും അവള്‍ എന്നില്‍ നിന്ന് എത്രയോ അകലെയാണ്‌. അന്നയോട് സംസാരിച്ചിട്ട് മൂന്നുനാലു‌ ആഴ്ച്ചയായി. പക്ഷെ അവളറിയാതെ ഞാന്‍ അവളെ കാണാറുണ്ട്. അലക്സാണെങ്കില്‍ ഒരാഴ്ച്ചയായി അവന്റെ ഡാഡിയുടെ കൂടെ ബിസിനസ്സ് ടൂറിലാണ്. എനിക്ക് വട്ടു പിടിക്കുന്നു......................


[ തുടരും ]

Friday, May 21, 2010

അന്ന - 2

1992 മെയ് 24



നെല്‍വിന്‍

അലക്‌സ് പന്തയത്തിനു സമ്മതിച്ചു. പന്തയത്തെ പറ്റി മൂന്നാമതൊരാള്‍ അറിയാതെ,ആരുടെയും സഹായമില്ലാതെ രണ്ട് മാസത്തിനുള്ളില്‍ അന്നയെ പ്രണയിച്ച് സ്വന്തമാക്കിയാല്‍ പതിനായിരത്തിയൊന്ന് രൂപ അലക്‌സ് എനിക്ക് തരും. ഒരു രൂപ മുന്‍കൂറായി ഇന്നു തന്നെ തന്നു. തോറ്റാല്‍ ഞാന്‍ പതിനായിരത്തിരണ്ട് രൂപ അവന്‌ കൊടുക്കണം. കോളേജ് തുറക്കുന്ന ജുണ്‍ 15 മുതലാണ്‌ പന്തയം തുടങ്ങുന്നത്.



1992 ജുലൈ



അന്ന

ക്ലാസു തുടങ്ങി, മഴക്കാലവും. അവധിക്കാലം അല്‍പം വിരസമായിരുന്നു. ഒരു പക്ഷെ ബറ്റിയുടെ അഭാവമാവാം കാരണം. പ്രധാനപ്പെട്ട വിശേഷം അലക്‌സിന്റെ ഭാവമാറ്റമാണ്‌. അലക്‌സിപ്പോള്‍ ഒരു നല്ല സുഹൃത്തിനെപോലെയാണ്‌ പെരുമാറുന്നത്‌. കോഴ്സ് കഴിഞ്ഞെങ്കിലും മിക്കവാറും ദിവസം എന്നെ കാണാനായി വരും. ഇത് അവന്റെ പുതിയൊരു അടവായിരിക്കുമോ ? ഒരു ശല്യം ഒഴിഞ്ഞപ്പോള്‍ മറ്റൊരു ശല്യം പുറകെ കൂട്ടിയിട്ടുണ്ട്. നെല്‍വിന്‍ എന്ന ഒരു വലിയ പണക്കാരന്‍. അയാള്‍ അലക്‌സിന്റെ അടുത്ത കൂട്ടുകാരനാണ്‌. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്ന് പറഞ്ഞാണ്‌ പുറകെ നടപ്പ്. ഒഴുവാക്കാന്‍ പല തവണ ശ്രമിച്ചു. എന്നിട്ടും പുറകെ നടക്കുകയാണ്‌ ആ നാണമില്ലാതവന്‍. അലക്‌സിനോട് നെല്‍വിന്റെ കാര്യം ചോദിച്ചപ്പോള്‍ ഒട്ടും താത്പര്യമില്ലാതുപോലെ എന്റെ ഇഷ്ടപോലെ ഒരു തിരുമാനമെടുത്തോളാന്‍ പറഞ്ഞു.

ബെറ്റി

രസകരമായ അവധിക്കാലം പെട്ടന്ന് കഴിഞ്ഞു പോയി. അടുത്ത ഒഴിവുക്കാലത്ത് കാണാമെന്ന ഉറപ്പില്‍ കുടുംബക്കാരെല്ലാം പലവഴിക്കു പിരിഞ്ഞു. എങ്കിലും പലപ്പോഴും അന്നയുടെ അസാന്നിധ്യം എന്നെ അലോരസപ്പെടുത്തി. ഇപ്പോഴതെ പ്രധാന നേരമ്പോക്ക് അന്നയുമായി സംസാരിച്ചുകൊണ്ട് മഴ പെയ്യുന്നതും നോക്കി ജനലിരികില്‍ നില്‍ക്കാലാണ്. സമയം പോവുന്നത് അറിയുകയെയില്ല. ആ അലക്‌സ് കോഴ്സ് കഴിഞ്ഞിട്ടും മിക്കവാറും ദിവസം അന്നയെ കാണാന്‍ വരുന്നുണ്ട്. ഇപ്പോള്‍ ഞങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കാണ്‌ അവന്റെ ശ്രമം. എന്തിനാണാവോ, അവനെ എങ്ങനെ വിശ്വസിക്കും? അന്നയെ ശല്യം ചെയ്യാന്‍ ഇപ്പോള്‍ നെല്‍വിന്‍ എന്ന പുതിയൊരു മാരണം കൂടി വന്നിട്ടുണ്ട്. അവന്‍ അലക്‌സിന്റെ അടുത്ത ചങ്ങാതിയാണ്. കര്‍ത്താവിന്‌ മാത്രമറിയാം ഇവന്മാരുടെ ഉദ്ദേശ്യം. എന്റെ അന്നയെ സംരക്ഷിക്കാന്‍ ഞാന്‍ മാത്രമെ ഉള്ളു.

അലക്‌സ്

പാവം അന്ന ഞാന്‍ അവളെ വെറുതെ ശല്യപ്പെടുത്തി. അവളുടെ സാമീപ്യം എത്ര ആശ്വാസകരമാണ്‌. ഈയീടയായി മനസ്സുപറയുന്നത് അവളെ ഒരു സഹോദരിയായി കാണാനാണ്‌. നെല്‍വിനുമായി പന്തയം വെക്കണ്ടായിരുന്നു. എന്റെ സമാധനം നഷ്ട്പ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ അബദ്ധങ്ങളുടെ ഘോഷയാത്ര തുടരുകയാണോ ?

നെല്‍വിന്‍

ഇങ്ങനെ പോയാല്‍ മിക്കവാറും ഞാന്‍ പന്തയത്തില്‍ തോല്‍ക്കും. പഠിച്ച പണി പതിനെട്ടും നോക്കി എന്നിട്ടും എന്നോട് അടുക്കുന്ന ഒരു ലക്ഷണവും അവള്‍ കാണിക്കുന്നില്ല. ഇതൊരു പ്രത്യേക ഐറ്റം തന്നെ. എങ്കിലും അന്നയെ മറക്കാന്‍ എനിക്ക് പറ്റില്ല. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കിയെ പറ്റൂ.



1992 ആഗസ്‌റ്റ് 9


നെല്‍വിന്‍

ഞാന്‍ പന്തയത്തില്‍ നിന്നും പിന്‍മാറി. അലക്‌സ് എന്റെ തിരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. എന്നെ അത്‌ഭുതപ്പെടുത്തിയത് അലക്സിന്റെ മാറ്റമാണ്‌. എന്നെ അവന്‍
ഒന്നു കളിയാക്കുക പോലും ചെയ്തില്ല. ഞാന്‍ എത്ര നിര്‍ബന്‌ധിച്ചിട്ടും പന്തയ പണവും വാങ്ങിച്ചില്ല. പന്തയങ്ങളുടെ കാര്യത്തില്‍ എന്നും വാശി പിടിക്കുന്ന എന്റെ അലക്‌സിന്‌ എന്താണാവോ ഇങ്ങനെ ഒരു മാറ്റം ? ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് എറ്റവും നല്ല പെണ്‍കുട്ടിയാണ്‌ അന്ന. എത്രയെത്ര അടവുകള്‍ ഞാന്‍ പയറ്റി നോക്കി, നിന്നെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നു വരെ പറഞ്ഞു എന്നിട്ടും അവള്‍ക്ക് ഒരു ഭാവഭേദവും വന്നില്ല. പാറ പോലെ ഉറച്ച മനസ്സാണ്‌ അവളുടേത്. ഒരു പക്ഷെ അനാഥയായതുകൊണ്ടാണോ അന്ന ഇങ്ങനെ പെരുമാറുന്നത് ? ഈശോ എങ്ങനെ അവളെ സ്വന്തമാക്കും?


അലക്‌സ്

കര്‍ത്താവിനു സ്‌തുതി. നെല്‍വിന്‍ പന്തയത്തില്‍ നിന്നും പിന്‍മാറി. ആ പാവം രക്ഷപ്പെട്ടല്ലോ, സമാധാനമായി. നെല്‍വിന്‍ കുറെ നിര്‍ബന്‌ധിച്ചെങ്കിലും ഞാന്‍ പന്തയപണം വാങ്ങിയില്ല. എന്റെ അന്ന ഒരു പന്തയവസ്തുവല്ല.



1992 ആഗസ്‌റ്റ് 16


നെല്‍വിന്‍

അന്നയെ കല്ല്യാണം കഴിക്കാനുള്ള ആഗ്രഹം അലക്‌സിനോട് തുറന്നു പറഞ്ഞു. എന്നെ മറ്റാരെക്കാളും നന്നായി അറിയുന്നതുകൊണ്ട് അവന്‍ ഒരുപാട് എതിര്‍ത്തു. അലക്‌സിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടിവന്നു. ആരെതിര്‍ത്താലും അന്നയെ പൊന്നുപോലെ നോക്കും എന്ന് വാക്കുകൊടുത്തപ്പോള്‍ അവന്‍ സമ്മതിച്ചു. പക്ഷെ അന്നയെ എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കും.അവളുടെ കണ്ണില്‍ ഞാന്‍ ഇപ്പോഴും ഒരു പെണ്ണുപിടിയന്‍ മാത്രമല്ലെ.

അലക്‌സ്

ഞാന്‍ ഒരുപാട് ആഗ്രഹിച്ച പെണ്ണാണ്‌ അന്ന. പക്ഷെ അവള്‍ എന്നെ ഒരു സുഹൃത്തായിട്ടോ സഹോദരനായിട്ടോ ആണ്‌ കാണുന്നത്. നെല്‍വിന്‌ അന്ന വിവാഹം കഴിക്കാന്‍ സമ്മതമാണ്. ആരെതിര്‍ത്താലും അവന്‌ ഒരു പ്രശ്നവുമില്ല എന്നാണ്‌ പറയുന്നത്. പക്ഷെ അന്ന അവനെ ഇഷ്ട്പ്പെട്ടാനുള്ള സാധ്യത വളരെ കുറവാണ്‌. അത്ര പ്രസിദ്ധമാണല്ലോ ഞങ്ങളുടെ
രണ്ടു പേരുടെയും സ്വഭാവം.പിന്നെ ആരെന്തു പറഞ്ഞാലും നെല്‍വിന്‍ ഒരു കാര്യം ഉറപ്പിച്ചാല്‍ അവന്‍ അത് നടത്തിയിരിക്കും. അന്നക്ക് കൂടി സമ്മതമാണെങ്കില്‍ ആ ബന്‌ധത്തിന്‌ എന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും.



1992 ആഗസ്‌റ്റ് 17


അന്ന

ഇന്ന് ആദ്യമായി എന്നെ കാണാന്‍ അലക്‌സും നെല്‍വിനും ഒരുമിച്ച് വന്നു. രണ്ടുപേരും സംസാരിച്ചതു മുഴുവന്‍ എന്നെ കല്ല്യാണം കഴിക്കാനുള്ള നെല്‍വിന്റെ ആഗ്രഹത്തെ കുറിച്ചായിരുന്നു. നെല്‍വിന്റെ ഈ ആഗ്രഹം ദുരാഗ്രഹമെല്ലന്ന് എന്നെയും,ബെറ്റിയെയും പറഞ്ഞു മനസ്സിലാക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു. പിന്നെ ഒരു കാര്യം കൂടെ അലക്‌സ് പറഞ്ഞു എന്നെ സ്വന്തമാക്കാന്‍ അവര്‍ തമ്മില്‍ പന്തയം വരെ വെച്ചിരുനെന്ന്. പക്ഷെ എന്ത് തന്നെ ആയാലും എനിക്ക് രണ്ടുപേരും പറയുന്നത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധിക്കില്ല. മാത്രമല്ല നെല്‍വിനെ പോല ഒരാളെ ഇഷ്ട്പ്പെടാന്‍ എനിക്കാവില്ല.

ബെറ്റി

നെല്‍വിനും അലക്‌സും ഇന്ന് ഞങ്ങളെ കാണാന്‍ വന്നിരുന്നു. അവര്‍ സംസാരിച്ചതു മുഴുവന്‍ അന്നയെ വിവാഹം കഴിക്കാനുള്ള നെല്‍വിന്റെ ആഗ്രഹത്തെ കുറിച്ചായിരുന്നു. നെല്‍വിനെ പറ്റി കേട്ടറിഞ്ഞതുവെച്ച് ഞങ്ങള്‍ ഈ ബന്ധം വേണ്ടാ എന്ന തിരുമാനത്തിലെത്തി.

അലക്‌സ്

ഇന്ന് ഞാനും നെല്‍വിനും അന്നയെയും ബെറ്റിയെയും പറഞ്ഞു മനസ്സിലാക്കാന്‍ ഒരുപാട് ശ്രമിച്ച് പരാജയപ്പെട്ടു. അവര്‍ ഇപ്പോഴും ഞങ്ങളെ അവിശ്വസിക്കുന്നു. പഴയ സ്വഭാവങ്ങളൊന്നും വേണ്ടായിരുന്ന് ഇപ്പോള്‍ തോന്നുന്നു. നെല്‍വിന്‌ അന്നയെ സ്വന്തമാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

നെല്‍വിന്‍

അന്നയെയും,അവളുടെ കൂട്ടുകാരി ബെറ്റിയെയും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ പറ്റില്ല. ആ ബെറ്റിക്കെങ്കിലും എന്നില്‍ വിശ്വാസം തോന്നിയിരുന്നെങ്കില്‍ ഒരു പ്രതീക്ഷക്കെങ്കിലും വകയുണ്ടായിരുന്നു. വീട്ടുകാരുമായി ചെന്ന് അവളെ കണ്ടാലോ ? പക്ഷെ ഡാഡിയും, മമ്മിയും, ഇളയപ്പനും എതിര്‍ക്കും അതുറപ്പാണ്‌. വല്ല്യമ്മച്ചിയാണ്‌ ഒരേയൊരു പ്രതീക്ഷ.
വല്ല്യമ്മച്ചി പറഞ്ഞാല്‍ അവരെല്ലാം അനുസരിക്കും.

[ തുടരും ]

Saturday, May 15, 2010

അന്ന - 1



1991 ആഗസ്റ്റ്



അന്ന

ഞാന്‍ അന്ന ഒരു പാവം അനാഥ. ഓര്‍മ്മവെച്ച നാള്‍ മുതല്‍ നഗരത്തില്‍ നിന്നും ഏറെ അകലെയുള്ള സെന്റ് ജോണ്‍ അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി.ഫിസിക്സ് വിദ്യാര്‍ത്ഥിനി. താമസം കോളേജിനടുത്തുള്ള സി.എസ്.ഐ ഹോസ്റ്റലില്‍. സ്‌കോളര്‍ഷിപ്പുകള്‍ ഉള്ളതുകൊണ്ട് പഠനം തുടരുന്നു. ആദ്യമായിട്ടാണ്‌ ഞാന്‍ എന്റെ വളര്‍ത്തമ്മമാരെയും കളികുട്ടുകാരെയും പരിഞ്ഞിരിക്കുന്നത്. ആ വേര്‍പാട് ആദ്യ ദിവസങ്ങളില്‍ അസഹീനയായിമായിരുന്നെങ്കിലും ഇപ്പോള്‍ അത് ശീലമായി. എല്ലാ ആഴ്ച്ചയും അവരുടെ കത്തുകള്‍ എന്നെ തേടി വരാറുണ്ട്. കര്‍ത്താവിന്റെ കൃപകൊണ്ട് എനിക്ക് ഇവിടെ നല്ലൊരു കൂട്ടുകാരിയുണ്ട്, എന്റെ റൂംമേറ്റും ക്ലാസ്സ്‌മേറ്റുമായ ബെറ്റി.

ബെറ്റി

എന്റെ പേര്‌ ബെറ്റി. പിലാച്ചോട്ടില്‍ പ്ലാന്റേഷന്‍ ഉടമ പി.കെ.ആന്റണിയുടെയും മറിയാആന്റണിയുടെയും രണ്ടു പെണ്‍മക്കളില്‍ മൂത്തയാള്‍. അനിയത്തി ജസ്‌ന ഒന്‍പതാം ക്ലസില്‍ പഠിക്കുന്നു. അന്നയാണ്‌ എന്റെ റൂംമേറ്റ്. ഞങ്ങള്‍ എപ്പോഴും ഒരുമ്മിച്ചാണ്.

അലക്സ്

വീട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുടിയാനായ പുത്രന്‍, രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഉണ്ടായ ആണ്‍കുട്ടിയായതുകൊണ്ടും കൂട്ടത്തില്‍ ഇളയവനായതുകൊണ്ടും ലാളിച്ചു വഷളാക്കി. അപ്പന്‍ പ്രമുഖ വ്യവസായിയായ മാത്യൂസ് അമ്മ മേരി. ചേച്ചിമാര്‍ ഭര്‍ത്ത് വീടുകളില്‍ സുഖമായി കഴിയുന്നു. പഠനത്തില്‍ ഉഴപ്പനാണെങ്കിലും പാട്ട് എന്റെ ജീവനാണ്‌. പഞ്ചാര അടിച്ച് നടക്കലാണ്‌ പ്രധാന ഹോബി. ഈ കാര്യത്തില്‍ ഏത് പെണ്ണിനെയും പ്രേമിച്ച് വീഴ്ത്തും എന്ന ചങ്കുറ്റവുമാണ്‌ എന്റെ എറ്റവും വലിയ കൈമുതല്‍, പിന്നെ നെല്‍വിന്റെ പിന്തുണയും.

നെല്‍വിന്‍

ഞാന്‍ നെല്‍വിന്‍. അമേരിക്കന്‍ മലയാളികളായ ഫെര്‍ണ്ടാസിന്റെയും ക്ലാരയുടെയും രണ്ടാമത്തെ മകന്‍. ചേട്ടന്‍ എല്‍വിനും കുടുംബവും കാനഡയിലാണ്. പപ്പയുടെ അനിയന്‍ ജോസിളയപ്പന്റെയും,വല്ല്യമ്മച്ചിയുടെയും കൂടെയാണ്‌ താമസം. പിന്നെ പേരിന്ന് കുടുംബ ബിസനസ്സുകളില്‍ ഇളയപ്പനെ സഹായിക്കുന്നു. പ്രധാന ജോലി പ്രണയങ്ങളും ചുവന്ന വില്ലീസ് ജീപ്പില്‍ കറങ്ങി നടക്കലുമാണ്. ഒരു പ്രണയബന്‌ധവും മൂന്നുനാലു മാസത്തില്‍ കൂടുതല്‍ ഞാന്‍ നീട്ടാറില്ല.



1991 നവംബര്‍


അന്ന

ഞാനിപ്പോള്‍ സഹപാഠികളുടെയും അദ്ധ്യാപകരുടെയുടെയും കോളേജിലെ വായ്‌നോക്കികളുടെയും പ്രിയപ്പെട്ട വിദ്യര്‍ത്ഥിനിയാണ്. പ്രണയഭ്യര്‍ത്ഥനങ്ങളുടെ പ്രവാഹങ്ങളെ നിഷ്കരുണം അവഗണിച്ചു. വളര്‍ത്തമ്മമാരുടെയും കളികൂട്ടുകാരുടെയും കത്തുകള്‍ മുടുങ്ങാതെ വരാറുണ്ട്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അനാഥയെന്ന ബോധം വേട്ടയാടുന്നു. ഇഷ്ടം പോലെ പണമുള്ളതിന്റെ ഒരു അഹങ്കാരവും ആര്‍ഭാടവുമില്ലാത ബെറ്റിയെ പോല ഒരു സ്‌നേഹിതയെ കിട്ടിയത് എന്റെ വലിയ ഭാഗ്യമാണ്‌. ചില വാരാന്ത്യങ്ങളില്‍ ബെറ്റിയുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ട്. നല്ല സ്നേഹമുള്ളവരാണ്‌ അവളുടെ വീട്ടുകാര്‍, പ്രത്യേകിച്ച് മമ്മിയും അനിയത്തിയും. എത്ര സുന്ദരമാണ്‌ ബെറ്റിയുടെ നാടും എസ്റ്റേറ്റും.

ബെറ്റി

ക്യാമ്പസ് ജീവിതം എത്ര മനോഹരമാണ്. അതിലുപരിയാണ്‌ അന്നയുടെ സ്നേഹം തുളുമ്പുന്ന സാമീപ്യം. ഇടക്കിടെ ഞാന്‍ സ്വയം പറയും ലോകത്തിലെ എറ്റവും വലിയ ഭാഗ്യവതികളില്‍ ഒരാളാണ്‌ ഞാനെന്ന്.

അലക്സ്

കോളേജില്‍ വരുന്നത് വല്ലപ്പോഴും ആയതുകൊണ്ട് അന്നയെ കാണാനും പരിച്ചയപ്പെടാന്നും വൈകി. ഒരു ആര്‍ഭാടവുമ്മില്ലാതെ തന്നെ എന്തു ഭംഗിയാണ്‌ അവളെ കാണാന്‍. പല വമ്പന്മാരും അവളെ വീഴ്ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു എന്നു കേട്ടപ്പോള്‍ തന്നെ എന്റെ പുതിയ ഇരയെ ഞാന്‍ ഉറപ്പിച്ചു. ദിവസവും കോളേജില്‍ പോവാന്‍ ഒരു കാരണമായി. അന്നയെ സ്വന്തമാക്കാന്‍ പുതിയ പുതിയ പദ്ധതികള്‍ തന്നെ വേണ്ടി വരും. എന്തായാലും ഒരു നല്ല അവസരം ഒത്തുവരാതിരിക്കില്ല.

നെല്‍വിന്‍

വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ഇപ്പോള്‍ ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാലും ദിവസവും അലക്‌സിനെ കാണും. മിക്കപ്പോഴും കള്ളു കുടിച്ച് പാട്ടു പാടി നേരം വെളുപ്പിക്കും. ഈയീടയായി അലക്‌സിന്റെ പ്രധാന സംസാരവിഷയം അന്നയാണ്‌.



1992 ജനുവരി



അന്ന

അഞ്ചുമാസത്തെ നീണ്ട ഇടവേളക്ക് ശേഷം ക്രിസ്തുമസ് ലീവിന്‌ ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. അവിടെ എന്നെ വളര്‍ത്തമ്മമാരും കളികൂട്ടുകാരും കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഒരാഴ്ച്ച ബെറ്റിയെ പിരിഞ്ഞിരിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. കോളേജിലെയും ഹോസ്റ്റലിലെയും പുതുവര്‍ഷാഘോഷം ​ഗംഭീരമായിരുന്നു. എന്റെ ആദ്യത്തെ പുതുവത്‌സരാഘോഷം. അലക്‌സ് എന്ന പുതിയൊരു ശല്യം പുറകെ കൂടിയിട്ടുണ്ട്.

ബെറ്റി

ജീവിതം സുഖകരമായി മുന്നോട്ട് പോകുന്നു. അന്നയുടെ പുറകെ നടക്കുന്ന പൂവാലന്മാരെ ഓടിക്കലാണ്‌ ഇപ്പോഴന്റെ പ്രധാന ജോലി.

അലക്സ്

അപ്പന്റെ ഒരുപാട് കാശ് പൊടിച്ച് തീര്‍ത്ത് ക്രിസ്തുമസും ന്യൂഇയറും കടന്നു പോയി. കൂറെ പുറകേ നടന്നെങ്കിലും അന്ന ഒരു ബാലികേറാമലയായി നില്‍ക്കുന്നു. ഇരുവരെ കണ്ട പെണ്ണുങ്ങളില്‍ നിന്ന് എത്രയോ വ്യത്യസ്‌തയാണവള്‍.

നെല്‍വിന്‍

ക്രിസ്തുമസും ന്യൂഇയറും കഴിഞ്ഞതോടെ ബിസിനസ്സിലെ തിരക്ക് കൂടി. ഒന്നിനും സമയമില്ലാതായിരിക്കുന്നു. ഈ മാസം അലക്‌സുമായി ഒന്നു ശരിക്കും കൂടാന്‍ പോലും പറ്റിയില്ല.



1992 മാര്‍ച്ച്


അന്ന

ആദ്യവര്‍ഷത്തെ ക്ലാസുകള്‍ കഴിഞ്ഞു. സ്റ്റഡി ലീവ് തുടങ്ങി. ബെറ്റിയെ പിരിയണ്ടതുകൊണ്ട് സ്റ്റഡി ലീവിന്‌ ഹോസ്റ്റലില്‍ തന്നെ നില്‍ക്കാന്‍ തിരുമാനിച്ചു. ആ അലക്‌സ് പുറകില്‍ നിന്നു മാറുന്നില്ല. എന്തൊരു തൊലികട്ടിയായ അവന്.


ബെറ്റി

ക്ലാസു കഴിഞ്ഞു. പഠിക്കാന്‍ തുടങ്ങണം. അന്നയുടെ സഹായമാണ്‌ എറ്റവും വലിയ പ്രതീഷ.

അലക്സ്

എന്റെ ക്യാമ്പസ് ജീവിതം അവസാനിക്കാറാവുന്നു. അതില്‍ ഒരു സങ്കടവും തോന്നുന്നില്ല. പക്ഷെ അന്ന ഒരു കുഴക്കുന്ന പ്രശ്നമായി നില്‍ക്കുന്നു. തോറ്റു പിന്മാറാന്‍ മനസ്സു സമ്മതിക്കുന്നില്ല. എങ്ങനെ അവളെ സ്വന്തമാക്കും?

നെല്‍വിന്‍

ജീവിതത്തിന്റെ രസചരട് പൊട്ടിയിരിക്കുന്നു. നശിച്ച ബിസിനസ്സ് യാത്രകള്‍. അലക്‌സെ നീ എത്ര ഭാഗ്യവാന്‍.



1992 മെയ്


അന്ന

പരീക്ഷ കഴിഞ്ഞു, നല്ല മാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നു. ഇനി ഒന്നരമാസത്തെ അവധിക്കാലം. ഒഴിവുക്കാലം ​ചെലവഴിക്കാന്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ബെറ്റി വീട്ടിലേക്ക് വരാന്‍ നിര്‍ബന്‌ധിചെങ്കിലും അനാഥാലയത്തിലെ നിയമം അനുവദിക്കാതുകൊണ്ട് പോയില്ല. ഒന്നര മാസം അലക്‌സിനെ കാണണ്ടതില്ല എന്നത് ഒരു ആശ്വാസമാണ്. പക്ഷെ ബെറ്റിയെ എങ്ങനെ പിരിഞ്ഞിരിക്കും?

ബെറ്റി

പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കിയില്ല. അന്ന ഒരുപാട് സഹായിച്ചു. കുടുംബത്തിലുള്ള എല്ലാവരും ഒത്തു കൂടുന്ന അവധിക്കാലം നല്ല രസമാണ്‌. പക്ഷെ അന്നയെ പിരിഞ്ഞിരിക്കുന്നത് വളരെ വിഷമമുണ്ടാക്കുന്നു.

അലക്സ്

എന്റെ ക്യാമ്പസ് ജീവിതം അവസാനിച്ചു. പരീക്ഷക്ക് എന്തൊക്കയോ എഴുതി വെച്ചു. ജയിക്കുന്ന കാര്യം സംശയമാണ്‌. അന്ന എന്നെ തോല്‍പ്പിച്ചു കളഞ്ഞു, എന്റെ ആദ്യ പരാജയം. ഒരു സുഹൃത്തായി മാത്രമെ കാണാന്‍ പറ്റുവെന്ന് അവള്‍ തീര്‍ത്ത് പറഞ്ഞു. നെല്‍വിന്‍ ഇതും പറഞ്ഞ് എന്നെ കാണുമ്പോഴെല്ലാം കളിയാക്കും. രണ്ടു മാസം കൊണ്ട് അന്നയെ പ്രണയിച്ച് വീഴ്ത്താം എന്നാണ്‌ അവന്റെ വെല്ലുവിളി. അതിനായി ഒരു പന്തയം വെയ്ക്കാനും അവന്‍ തയ്യാറാണ്‌.

നെല്‍വിന്‍

ബിസിനസ്സിലെ തിരക്ക് ഒരു ശീലമായി തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഒഴിവുസമയം കണ്ടെത്താന്‍ പറ്റുന്നുണ്ട്. കോളേജടച്ച ദിവസം ഞാന്‍ അന്നയെ കണ്ടു. ആ നിഷ്‌കളങ്ക സൌന്ദര്യം എന്നെ കീഴ്‌പ്പെടുത്തികളഞ്ഞു. ഇതുവരെ ആരോടും തോന്നാതൊരു ആകര്‍ഷണം. ഈ കാര്യം അലക്‌സിനോട് തുറന്ന് പറയാന്‍ ഒരു മടി.

[ തുടരും ]

Friday, April 9, 2010

അഭയം - 2

രേ അച്ചില്‍ വാര്‍ത്ത ദിനങ്ങള്‍ ഒരുപിടി നിരാശകള്‍ വരിവരിയായി സമ്മാനിച്ചപ്പോള്‍ എന്റെ അകവും പുറവും ഒരു പോലെ വരണ്ടു. ആത്മമിത്രങ്ങളെല്ലാം അകലേയുമായപ്പോള്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഓഫീസിലും ഹോസ്റ്റലിലും ഞാന്‍ മൂടുപടമണിഞ് ഉള്‍വലിഞ്ഞു. ഇടവേളക്കളില്‍ ആത്മമിത്രങ്ങളുടെ കോളുകള്‍ ഒരു കുളിര്‍കാറ്റായി വന്ന് എനിക്ക് ആശ്വാസമേകി.

അങ്ങനെ ഒരു സന്ധ്യയില്‍ ഹോസ്റ്റലിന്റെ ടെറസ്സിലിരുന്ന് തെളിഞ്ഞ ആകാശത്തേ നോക്കിയിരിക്കുമ്പോള്‍ ഒരു വേനല്‍ മഴപോലെ വേലുവണ്ണന്റെ ഫോണ്‍ വന്നു. ഗാംഭീര്യ സ്വരത്തില്‍ പതിവിലധികം സന്തോഷമുണ്ടായിരുന്നു.

ചിറ്റൂര്‍ കോളേജില്‍ കെമിസ്‌ട്രി ഗസ്റ്റ് ലക്‌ചററായ അണ്ണന്റെ ഏകസന്താനം സുവര്‍ണ്ണക്ക് നല്ലൊരു ആലോച്ചന വന്നിട്ടുണ്ട്. ചെറുക്കന്‍ പാലക്കാട്ടു വിക്‌ടോറിയ കോളേജിലെ ഫിസിക്സ് ലക്‌ചററാണ്. വരുന്ന ഏപ്രില്‍ ഇരുപത്തിനാല്‌ വെള്ളിയാഴ്ച്ച കല്ല്യാണ തിയ്യതി ഉറപ്പിക്കാന്‍ ചെറുക്കന്റെ വീട്ടുകാര്‍ വരുന്നുണ്ട്. അണ്ണന്റെ നിര്‍ബന്ധത്തിനു വഴങ്ങി അന്ന് അവിടെ എത്താമെന്നു ഞാന്‍ വാക്കു നല്‍കി.

ഗരുവായൂരിലെ ഒരു ലോഡ്ജില്‍ അടുത്തടുത്ത മുറികളില്‍ താമസിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ പരിച്ചയമാണ്‌ ഇപ്പോള്‍ നാലം വര്‍ഷത്തില്‍ എത്തിയിരിക്കുന്നത്. അന്നു മുതല്‍ എപ്പോള്‍ എറണാകുളത്ത് എത്തുപ്പോഴും വേലുവണ്ണന്‍ എന്നെ കണ്ട് കുറച്ച് നേരമെങ്കിലും സംസാരിച്ചിട്ടെ പോവാറുള്ളു.

മൂളിപാട്ടു പാടി ഞാന്‍ റൂമിലേക്ക് നടക്കുമ്പോള്‍ മൊഫൈല്‍ വീണ്ടും ശബ്ദിച്ചു. അമ്പാട്ടുകരയിലേക്ക് ഇരുപത്തിനാലാം തിയ്യതി എത്താന്‍ മറ്റൊരു ക്ഷണം കൂടി, അയ്യപ്പണ്ണന്റെ വക. വേലുവണ്ണന്റെ നിര്‍ബന്ധപ്രകാരമായിരുന്നു വിളി.

രണ്ടാഴ്ച്ച കഴിഞ്ഞുള്ള യാത്ര എന്നില്‍ ഉന്‍മേഷത്തിന്റെ പുതുവിത്തുകള്‍ മുളപ്പിച്ചു.

പിന്നെയുള്ള ഒഴിവുസമയങ്ങളില്‍ പ്രധാന ജോലി വിവിധ സംഗീതാല്‍ബങ്ങളുടെയും,ക്ലാസിക് സിനിമക്കളുടെയും ഡൌണ്‍ലോഡിങ്ങും, അവയെ ഡി.വി.ഡികളിലേക്ക്
മാറ്റലുമായിരുന്നു. ഡി.വി.ഡികളെല്ലാം വേലുവണ്ണനും,അയ്യപ്പണ്ണനുള്ള സമ്മാനങ്ങളായിരുന്നു.

വെള്ളിയാഴ്ച്ച അവധിയെടുത്ത് വ്യാഴാഴ്‌ച്ച വൈകുന്നേരം ഞാന്‍ അമ്പാട്ടുകരയിലേക്കുള്ള എന്റെ മൂന്നാമത്തെ യാത്ര തുടങ്ങി. ഡി.വി.ഡി സമ്മാനങ്ങളുടെ കൂടെ സുവര്‍ണ്ണക്കും ഒരു സമ്മാന പൊതി കരുത്തിയിരുന്നു. പുതിയ എംബ്രോയിഡറി ഡിസൈനുകള്‍. എംബ്രോയിഡറി ഡിസൈനിംഗില്‍ അവള്‍ ഒരു വിദഗ്ധയാണ്‌.

തൃശൂര്‍ പാലക്കാട് റൂട്ടില്‍ റോഡുപണി നടക്കൂന്നതിനാല്‍ വടക്കാഞ്ചേരി വരെ ബസ്സ് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആലത്തുര്‍ എത്തിയപ്പോഴേക്കും നേരം ഇരുണ്ടു. നേര്‍ത്ത ഇരുളില്‍ കരിമ്പനകള്‍ അതിരിടുന്ന കൊയ്യ്‌ത്തു കഴിഞ്ഞ ആലസ്യത്തില്‍ കിടക്കുന്ന പാടങ്ങക്കിടയിലൂടെയുള്ള യാത്രയില്‍ പലവട്ടം ഞാന്‍ എന്റെ ബാല്യത്തിലേക്ക് മടങ്ങി.

മങ്ങിയ വെളിച്ചത്തില്‍ നാണക്കുണുങ്ങി നില്ക്കുന്ന ഗ്രാമീണത നശിക്കാത്ത അങ്ങാടികളും വിശാലമായ പാടങ്ങളും എന്നില്‍ വിഷാദം കലര്‍ന്ന ഓര്‍മ്മക്കളുണര്‍ത്തി. വിഷാദഓര്‍മ്മക്കളത്രയും വികസനം നശിപ്പിച്ച എന്റെ ഗ്രാമത്തെ പറ്റിയായിരുന്നു.

പ്രതീഷിച്ചതിലും ഒരു മണിക്കുര്‍ വൈകി ഞാന്‍ അമ്പാട്ടുകരയില്‍ എത്തിച്ചേര്‍ന്നു. യു.പി.സ്കൂളിനു മുന്‍പിലുള്ള ബസ്സ്‌സ്റ്റോപ്പില്‍ അയ്യപ്പണ്ണന്‍ എന്നെയും കാത്ത് നില്ക്കുന്നുണ്ടായിരുന്നു.

നിലാവിന്റെ ശോഭയില്‍ തിളങ്ങുന്ന ചെമ്മണ്‍ പാതയിലൂടെ നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ വേലുവണ്ണന്റെ വീട്ടിലേക്ക് നടന്നു. വേലുവണ്ണന്റെ വീട്ടിലെത്താന്‍ ബസ്സ്‌സ്റ്റോപ്പില്‍ നിന്ന് പത്തുമിനിട്ടു
നടന്നാല്‍ മതി.

നോക്കത്താ ദൂരം പരന്നു കിടക്കുന്ന വയലുകള്‍ക്കു നടുവില്‍ നാലടിയോളം ഉയരത്തിലുള്ള വിശാലവും ഫലഭൂവിഷ്ടവുമായ പറമ്പില്‍ തലയുര്‍ത്തിനില്‍ക്കുന്ന നൂറ്റാണ്ടു പിന്നിട്ട പഴയ മാളിക വീട്, വീടിനോട് ചേര്‍ന്ന് പത്തായപ്പുരയും ഗസ്റ്റ്‌ഹൌസും അതാണ്‌ മൂപ്പശ്ശേരി തറവാട്. വേലുവണ്ണന്റെ വാസസ്ഥലം.

മൂപ്പശ്ശേരി തറവാടിനും പറമ്പിനും ഒരു മാറ്റവുമില്ല. കല്യാണനിശ്ചയം പ്രമാണിച്ച് തറവാട് ഒന്നു വെള്ളപൂശിയിട്ടുണ്ട്.

വേലുവണ്ണന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ സ്വീകരണം സ്വന്തം വീട്ടിലെത്തിയ പ്രതീതിയുണര്‍ത്തി. സമ്മാനങ്ങള്‍ അവകാശികള്‍ക്ക് കൈമാറിയ ശേഷം വേലുവണ്ണന്റെ സുഹൃത്തുകളോടും ആശ്രിതരോടും പരിച്ചയം പുതുക്കി കുറച്ച് നേരം കുശലം പറഞ്ഞു. പിന്നെ കുളിച്ച് വസ്ത്രം മാറാനായി ഗസ്റ്റ്‌ഹൌസിലേക്ക് നടന്നു.

ഞാന്‍ കുളി കഴിഞ്ഞ് വസ്ത്രം മാറി വന്നതും പത്തായപുരയില്‍ സഭ ആരംഭിച്ചു. ഒരു പറ്റം മദ്ധ്യവയസ്സ്കര്‍ക്കിടയില്‍ ഒരു കൊച്ചുകുട്ടിയെ പോലെ ഞാനിരുന്നു. ശോകനാശിനിയിലെ പാവം മീനുകള്‍ കറിരൂപത്തിലും വറുത്തരൂപത്തിലും പനങ്കളിനു മേമ്പൊടിയായി. നിശ്ചയം പ്രമണിച്ച് വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം സഭ വേഗം അവസാനിപ്പിച്ചു, നാളെ ശിവരത്രിയാക്കണമെന്ന തിരുമാനത്തോടെ. അപ്പോഴേക്കും എന്റെ വയര്‍ ഒരു കുടം പോലെയായി കഴിഞ്ഞിരുന്നു.

പതിയെ ഓരോരുത്തരായി പിരിഞ്ഞു, അയ്യപ്പണ്ണനും. മൂപ്പശ്ശേരി നിന്നും അരമണിക്കുര്‍ നടക്കണം അയ്യപ്പണ്ണന്റെ വീട്ടിലെത്താന്‍. വേലുവണ്ണനു ശുഭരാത്രി നേര്‍ന്ന് ഞാന്‍ ഗസ്റ്റ്‌ഹൌസിലേക്ക് നടന്നു.

ബസ്സിലിരുന്ന് കറച്ച് സമയം മയങ്ങിയതുകൊണ്ടാവണം എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ ഗസ്റ്റ്‌ഹൌസ് പൂട്ടി പുറത്തിറങ്ങി. മൂപ്പശ്ശേരിയും വളപ്പും മുന്‍പിലെ വിശാലമായ വയലും വിജിനം. അപരിചിതമായ പാടവരമ്പിലൂടെ നാട്ടുവെളിച്ചത്തിന്റെ സഹായത്തോടെ ഒരു പരിചിതനെപൊലെ ഞാന്‍ നടന്നു.... ഓടി.....

അപ്പോള്‍ മനസ്സില്‍ ഒരു ആശ കടന്നു വന്നു. മഴക്കാലമായിരുന്നെങ്കില്‍ മഴകൊള്ളാമായിരുന്നു, ചെളി വെള്ളം തെറുപ്പിച്ച് അടക്കാമായിരുന്നു പൊടി മീനിനെ പിടിക്കാമായിരുന്നു........

സഹ്യന്‍ തലോടി വിടുന്ന കുളിര്‍ കാറ്റേറ്റ് തളര്‍ച്ചയിലാതെ ഞാന്‍ പിന്നെയും മുന്‍പോട്ട് നടന്നു. അല്പദുരം നടന്നതും ഒരു ദൃശ്യം എന്നെ ആകര്‍ഷിച്ചു. വരി വരിയായി നട്ട കരിമ്പനകള്‍ അതിരെടുന്ന കുറച്ച് ഇടിഞ്ഞു പൊളിഞ്ഞ ആള്‍താമസം ഇല്ലെന്നു തോന്നിക്കുന്ന ഒരു കൊച്ചു വീട് അതിനു തൊട്ടു മുന്‍പിലായി ചിതറി കിടക്കുന്ന ചെറിയ കരിമ്പപാറകള്‍. ഉള്‍പ്രേരണയാല്‍ ഞാന്‍ കരിമ്പാറകളുടെ അടുത്തേക്ക് നടന്നു എന്നിട്ട് എറ്റവും വലിയ പാറയില്‍ കയറി ഇരുന്നു.

കുളിര്‍ കാറ്റിന്റെ സംഗീതം ആസ്വദിച്ച് മാനത്തെ നഷത്രങ്ങളെ നോക്കിയുള്ള ഇരുപ്പ് കുറേ നേരം കഴിഞ്ഞപ്പോള്‍ കിടപ്പായി മാറി. കരിമ്പനകള്‍ എനിക്ക് വെഞ്ചാമാരം വീശി. എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു.

പെട്ടന്ന് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. ചുറ്റിലും നോക്കി, ആരുമില്ല. കരിമ്പനയോലകള്‍ അപ്പോഴും കാറ്റിലാടുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ കണ്ടത് സ്വപ്നമായിരുന്നോ? വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നി.

ഞാന്‍ മൊഫൈല്‍ എടുത്ത് സമയം നോക്കി. മൂന്നേ പത്ത്.

ധൈര്യം സംഭരിച്ച് ഞാന്‍ കരിമ്പനകൂട്ടത്തിനടുത്തേക്ക് ചെന്നു.

അവിടെ ആരുമില്ലായിരുന്നു. ചീവിടുകളുടെ രോദനം എനിക്ക് പൊളിഞ്ഞു തുടങ്ങിയ വീടിന്റെ തേങ്ങലായി തോന്നി.

പത്തു മിനിറ്റു മുന്‍പ് കണ്ട സ്വപ്നത്തെ ഓര്‍ത്തെടുത്തുകൊണ്ട് ഞാന്‍ വേലുവണ്ണന്റെ വീട്ടിലേക്ക് തിരിച്ചു നടന്നു.

പാറയില്‍ കിടന്നു ഉറങ്ങിപോയ എന്റെ തൊട്ടടുത്ത് ഒരു കല്ല്‌ വന്നു വീണു. ഞാന്‍ കണ്ണു തുറന്ന് എഴുന്നേറ്റിരുന്നു. വരി വരിയായി നില്‍ക്കുന്ന കരിമ്പനകള്‍ക്കിടയില്‍ ചുവന്ന മുണ്ടു
ധരിച്ച മുടി നീട്ടി വളര്‍ത്തിയ ഒരു കുറുകിയ മനുഷ്യന്‍. അയാളുടെ ഇരുഭാഗത്തുമായി രണ്ടു നായകളും. അവ എന്നെ നോക്കി മുരളുന്നുണ്ട്.

എന്നെ തുറിച്ച് നോക്കുന്ന അയാളെ ഭയത്തോടെ ഞാന്‍ നോക്കി.

ആരാ ? എന്താ ഇവിടെ? പരുക്കന്‍ ശബ്ദം എന്റെ നേരെ വന്നു.

ജന്‌മനാലുള്ള വിക്ക് അല്പം കൂടി. ഞാന്‍ ആരാണെന്നുള്ളത് ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

ഭാവ വ്യത്യാസമില്ലാതെ അയാള്‍ വീണ്ടും ശബ്ദിച്ചു. ഭഗവതിയുടെ തിരി വെയ്ക്കണ സ്ഥലാ അവിടെ കള്ളുകുടിച്ച് ഇരിക്കാന്‍ പാടില്ല്യ. അതും ഈ അസമയത്ത്.

ഞാന്‍ അനുസരണയോടെ തലയാട്ടികൊണ്ട് എഴുന്നേറ്റു നിന്നു മാപ്പ് പറഞ്ഞു.

കുട്ടി വേഗം മടങ്ങിപൊയിക്കോള്ളു ഇഴജെന്തുകളുണ്ടാവും. അയാളുടെ പരുക്കന്‍ ശബ്ദ്ത്തിനു നേരിയ മയം വരുത്തി പറഞ്ഞുകൊണ്ട് അപ്രത്യക്ഷനായി കൂടെ ആ രണ്ടു നായകളും.

നാലുമണിക്ക് ഞാന്‍ വേലുവണ്ണന്റെ വീട്ടില്‍ തിരിച്ചെത്തി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഞാനും ഉറങ്ങാനായി കിടന്നു. നിദ്ര എന്നെ കീഴടക്കുന്നതുവരെ എന്റെയുള്ളിലെ വിശ്വാസിയും അവിശ്വാസിയും പരസ്പരം കലഹിച്ചു.

ഒന്‍പതു മണിക്ക് വേലുവണ്ണന്‍ വന്ന് വിളിച്ചപ്പോള്‍ ഞാനുണര്‍ന്നു.

ഉറക്കം ശരിയായില്ലേ എന്ന് അന്വേഷിച്ച അണ്ണനെ നോക്കി ഒന്നു ചിരിച്ച് തലയാട്ടുക മാത്രം ചെയ്തു.

വത്സല്യത്തോടെ വേഗം കുളിച്ച് വാടാ എന്നു പറഞ്ഞ് അണ്ണന്‍ നിശ്ചയത്തിന്റെ തിരക്കിലേക്ക് മടങ്ങി.

പറമ്പിനു പുറകിലുള്ള കുളത്തില്‍ പോയി മതി വരുവോളം മുങ്ങി കുളിച്ച് വസ്ത്രം മാറി ഞാനും നിശ്ചയത്തിന്റെ ഒരു കാര്യകാരനായി മാറി.

പതിനൊന്നായപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാര്‍ വന്നു. ആഢ്യത്വത്തിന്റെയും ആഭിജ്യാത്യത്തിന്റെയും ഉത്തമ ഉദാഹരണങ്ങളായ കുറച്ച് കാരണവന്മാര്‍ പിന്നെ പേരിനു രണ്ടു മൂന്നു ചെറുപ്പക്കാരും അതായിരുന്നു ആ സംഘം.

കുറച്ച് നേരത്തെ കൂട്ടലും കിഴിക്കലിനും ശേഷം കല്ല്യാണ തിയ്യതി ഉറപ്പിച്ചു. ആഗസ്റ്റ് ഒന്‍പത് ഞായറാഴ്ച്ച പതിനൊന്നിനും പതിനൊന്നരക്കും ഇടക്ക് മുഹൂര്‍ത്തം. പെണ്ണിന്റെയും ചെറുക്കന്റെയും അമ്മാവന്‍മാര്‍ ജാതകം കൂട്ടികെട്ടി. വിഭവസമൃദ്ധമായ സദ്യക്കു ശേഷം ചെറുക്കന്റെ വീട്ടുകാര്‍ സംതൃപ്തിയോടെ മടങ്ങി.

എല്ലാം പണികളും തീര്‍ത്ത് ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു. സമകാലീന രാഷ്ട്രീയമായിരുന്നു വിഷയം. കലുങ്കുഷമായ ചര്‍ച്ചക്കളും വാഗ്‌വാദങ്ങളും വൈകുന്നേരം വരെ നീണ്ടു. വൈകുന്നേരത്തെ കാപ്പിക്കുശേഷം സഭ പരിഞ്ഞു സന്ധ്യയിലെ മാമങ്കത്തിനു മുന്‍പുള്ള ഒരു ഇടവേളക്കായി.

അയ്യപ്പണ്ണന്റെ ക്ഷണം സ്വീകരിച്ച് ഞാന്‍ അദ്ദേഹത്തിന്റെയൊപ്പം വീട്ടിലേക്ക് നടന്നു. മൂന്നുനാലു മിനിറ്റിന്റെ മൌനത്തിനു വിരാമമിട്ട് ഞാന്‍ ഇന്നലത്തെ നിശായാത്രയെയും,സ്വപ്നത്തെയും പറ്റി അദ്ദേഹത്തോട് പറഞ്ഞു.

അല്‍ഭുതത്തോടെ അയ്യപ്പണ്ണന്‍ എന്നെ നോക്കി. ഒന്ന് ഓര്‍ത്തെടുത്ത ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എന്നെ അത്യധികം ആശ്ചര്യപ്പെടുത്തി.

ഞാന്‍ കണ്ടത് പത്തുമുപ്പതു വര്‍ഷം മുന്‍പ് മരിച്ച, ഭഗവതി കാവിലെ കോമരമായിരുന്ന മാടന്റെ വീടായിരുന്നു. ശുദ്ധരില്‍ ശുദ്ധനായിരുന്ന കോമരത്തിന്റെ ശബ്ദം വളരെ പരുക്കനായിരുന്നു. ചുവന്ന മുണ്ടായിരുന്നു മുടി നീട്ടി വളര്‍ത്തിയിരുന്ന മാടന്‍ കോമരത്തിന്റെ സ്ഥിരം വേഷം. ഒരു അകമ്പടിയെന്ന പോലെ രണ്ടു നായകള്‍ എപ്പോഴും കൂടെയുണ്ടാവുമായിരുന്നു. മാടന്‍ കോമരം മരിച്ച് അധികം കഴിയും മുന്‍പേ അയാളുടെ ഭാര്യയും മരിച്ചു. ആ സ്ത്രീ മരിക്കുന്നതു വരെ കരിമ്പന കൂട്ടത്തിനു തൊട്ടടുത്തുള്ള പാറകൂടങ്ങളിലെ വലിയ പാറയില്‍ നിത്യവും തിരിവെക്കുമായിരുന്നു. അവര്‍ മരിച്ച് മാസങ്ങള്‍ കഴിയും മുന്‍പേ കോമരത്തിന്റെ മക്കള്‍ ആ വീടും പറമ്പും വേലുവണ്ണന്റെ ഒരു ബന്‌ധുവിന്‌ വിറ്റു. അന്നു മുതല്‍ ആ കൊച്ചു വീട്ടില്‍ ആള്‍ താമസമില്ല.

അധികം വൈകാതെ സംസാരം വീണ്ടും സംഗീതത്തെക്കുറിച്ചായി.

അരുണന്റെ സായാഹ്നരശ്മികളേറ്റ് വിയര്‍ത്ത് ഞങ്ങള്‍ അയ്യപ്പണ്ണന്റെ വീട്ടിലെത്തി. മൃദംഗത്തിന്റെ നാദവീചികള്‍ ആ വീട്ടിലേക്ക് എന്നെ സ്വാഗതം ​ചെയ്തു. ആ പഴയ ഇരുനില വീട്ടിന്റെ ഉമ്മറത്ത് വെച്ച് ഞാന്‍ അയ്യപ്പണ്ണന്റെ വാക്കുകളിലൂടെ സുപരിചിതനായ ബാലുവിനെ പരിചയപ്പെട്ടു. ഞങ്ങള്‍ വരുമ്പോള്‍ വീടിന്റെ ഉമ്മറത്തിരുന്ന് മൃദംഗം വായിക്കുകയായിരുന്നു ബാലു. ഒറ്റയാനായ അണ്ണന്റെ മരുമകനും വിനീത ശിഷ്യനും അതിലേറെ ആത്മാര്‍ഥ മിത്രവുമാണു അവന്‍. ഒരു സംഗീത സ്‌കുളിന്റെ ഉപകരണങ്ങളുടെ മിനിക്കുപണികളുമായി കഴിഞ്ഞ ഒരാഴ്ച്ചയായി തൃശൂരിലായിരുന്നു ബാലു.

അയ്യപ്പണ്ണന്‍ മേലുകഴുകി വസ്ത്രം മാറി വരുന്നതു വരെ ഞാന്‍ വീടിന്റെ പൂമുഖത്തിരുന്നു ബാലുവിന്റെ മൃദംഗവായന ആസ്വദിച്ചുകൊണ്ടിരുന്നു. അണ്ണന്‍ തിരിച്ചു വന്നതും ബാലു വീടു പൂട്ടിയിറങ്ങി. മൃദംഗവും,ഓടകുഴലും അവന്‍ കൈയില്‍ കരുതിയിരുന്നു. സന്ധ്യയിലെ മാമാങ്കത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് ഞങ്ങള്‍ വേലുവണ്ണന്റെ വീട്ടിലേക്ക് നടന്നു.

ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും മൂപ്പശ്ശേരിയിലെ പത്തായപുരയെ ഒരു മിനികള്ളുഷാപ്പാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പത്തായപ്പുരയിലെ പഴയ ഊണുമേശ പല വിഭവങ്ങള്‍കൊണ്ട് നിറഞ്ഞു. മേശക്കടിയില്‍ രണ്ട് കനാസ് പനങ്കള്ള്‌ ഒളിച്ചിരുന്നു.

സ്ഥലത്തെ രണ്ട് ദിവ്യന്മാര്‍ കൂടിയെത്തിയത്തോടെ സഭ തുടങ്ങി. അയ്യപ്പണ്ണനും ബാലുവും പശ്ചാത്തല സംഗീതമൊരുക്കി. നാടന്‍ ഗായകന്മാര്‍ അതിനൊത്ത് പാടി.

ഗ്ലാസുകള്‍ മുറക്ക് നിറയുകയും ഒഴിയുകയും ചെയ്തപ്പോള്‍ പാട്ടിനു പുറകെ ആട്ടവും അരങ്ങേറി. ഞാനും വേലുവണ്ണുനം ​കാഴ്ച്ചക്കാരായി അടങ്ങിയിരുന്നു. താരങ്ങള്‍ അയ്യപ്പണ്ണനും ബാലുവുമായിരുന്നു. ഇരുവരും ഓടകുഴലിലും മൃദംഗത്തിലും മാറി മാറി നാദധാര പൊഴിച്ച് ഞങ്ങളെ ധന്യരാക്കി.

ആ മാമങ്കാം അര്‍ധരാത്രി വരെ നീണ്ടു. . പന്ത്രണ്ടു ഗ്ലാസ് പനങ്കള്ള്‌ അകത്താക്കിയ ദിവാകരേട്ടന്‍ വിജയിയായി സ്വയം പ്രഖ്യാപ്പിച്ചു. കനാസും വിഭവങ്ങള്‍ നിറച്ച പാത്രങ്ങളും കാലിയായപ്പോള്‍
അപ്രതീക്ഷിതമായി വേലുവണ്ണന്‍ ശോകനാശിനി തീരത്തേക്ക് പോവാം എന്ന നിര്‍ദ്ദേശം വെച്ചു. എല്ലാവരും അതിനെ പിന്‍താങ്ങിയപ്പോള്‍ രണ്ട് കാറില്‍ കയറി ഞങ്ങള്‍ ശോകനാശിനി തീരത്തെത്തി.

ഇരുട്ടിന്റെ പുതപ്പണിഞ്ഞ പുഴയോരം കള കളം ​പാടി ഞങ്ങളെ വരവേറ്റു. പഴക്കരയിലിരുന്ന് ഞങ്ങള്‍ പാട്ടും ആട്ടവും തുടരവേ പെട്ടന്ന് എന്റെ മനസ്സില്‍ ഒരാഗ്രഹം ഉടലെടുത്തു. എന്റെ മനസ്സ് ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. അവരില്‍ ഒരാളായിരുന്ന് എന്നില്‍ അപ്രതീക്ഷിതമായി എന്നില്‍ ഉറഞ്ഞു കൂടിയ ആ ആഗ്രഹത്തെ ഞാന്‍ ഒരു തിരുമാനമാക്കി മാറ്റി.

നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മനസ്സ് ബഹളങ്ങളിലേക്ക് തിരികെ വന്നു. ബ്രഹ്മമുഹൂര്‍ത്തം വരെ ഞങ്ങള്‍ ശോകനാശിനി കരയിലിരുന്ന് ആനന്ദത്തിലാറടി നേരം പുലരും മുന്‍പേ കൂടണഞ്ഞു.

പതിനൊന്നുമണിക്ക് സുവര്‍ണ്ണ ഞങ്ങളെ വിളിച്ചുണര്‍ത്തി. പല്ലു തേച്ച് കാപ്പി കുടിച്ച ശേഷം ബാലുവും,വേലുവണ്ണനും,അയ്യപ്പണ്ണനും ഞാനും കുളത്തില്‍ മുതലകളെപോലെ നീന്തി തുടിച്ചു.

ഉച്ചയൂണിനു ശേഷം നിമിഷങ്ങള്‍ക്ക് വേഗത കൂടി. മൂപ്പശ്ശേരി പൂമുഖത്തെ പഴഞ്ചന്‍ ക്ലോക്ക് മൂന്നടിച്ചപ്പോള്‍ ഞാന്‍ തിരിച്ച് പോക്കിനൊരുങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും സുവര്‍ണ്ണ ഞങ്ങള്‍ക്ക് കാപ്പിയുമായി വന്നു.

കാപ്പി ഊതി ഊതി കുടിക്കവെ ഞാന്‍ വന്ന രാത്രിയിലെ കറക്കവും,സ്വപ്നവും പിന്നെ മാടന്‍ കോമരത്തിന്റെ വീടും പറമ്പും സ്വന്തമാക്കാനുള്ള എന്റെ പുതിയ മോഹവും പരസ്യമാക്കി .

തെല്ല്‌ ആശ്ചര്യത്തോടെ എല്ലാവരും എന്നെ നോക്കി.

ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ വീണ്ടും ഞാന്‍ മോഹം ഞാന്‍ ആവര്‍ത്തിച്ചു.

എന്നെ അമ്പരപ്പിച്ച് ആ നല്ല സുഹൃത്തുകളെല്ലാം എനിക്ക് പിന്‍തുണ വാഗ്ദനം ചെയ്തു.

എല്ലാവരോടും താത്കാലികമായി യാത്ര പറഞ്ഞ് ബാലുവിന്റെ ബൈക്കിന്റെ പുറകില്‍ കയറി ഞാന്‍ ചിറ്റൂര്‍ ബസ്സ്റ്റാന്‍ഡിലേക്ക് പുറപ്പെട്ടു. ഈ ഭൂമിയില്‍ ആദ്യമായി അല്പം മണ്ണ്‌ സ്വന്തമാക്കാന്‍ പോകുന്ന ആഹ്ളാദത്തോടെ, അഭയസ്ഥാനം കണ്ടെത്തിയ നിര്‍വൃതിയോടെ..........

Monday, March 29, 2010

അഭയം 1

ആനമലയുടെ മടിത്തട്ടിലേക്കിറങ്ങി എന്നെന്നും ഓര്‍ക്കാന്‍ ഉതക്കുന്ന നൂറുകണക്കിനു ദ്യശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി താഴ്വാരങ്ങളും കാട്ടരുവികളും താണ്ടി ഞങ്ങള്‍
നാല്‍വര്‍ സംഘം ആധുനികലോകത്തിന്റെ പ്രാന്തപ്രദേശത്ത് തിരിച്ചെത്തി. ക്ഷീണമകറ്റാനായി ഒരു പടുകൂറ്റന്‍ അരയാലിന്റെ ചുവട്ടില്‍ ഇരുന്നതും മണിക്കുറുകള്‍ക്ക് ശേഷം എന്റെ സഹയാത്രികരുടെ മൊഫൈല്‍ ഫോണുകള്‍ ശബ്ദിച്ചു. സംസാരിച്ചുകൊണ്ട് മൂന്നുപേരും മൂന്ന് ദിശകളിലേക്ക് നടന്നു.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ അല്പം ദൂരെയുള്ള പേരറിയാത്ത മരങ്ങളുടെ തണലിലിരുന്ന് മധുരഭാക്ഷണം തുടര്‍ന്നു.

അവിചാരിതമായി ഉണ്ടായ ആ ഒറ്റപ്പെട്ടല്‍ എന്നെ വല്ലാതെ തളര്‍ത്തി. അതില്‍ നിന്ന് ഒളിച്ചോട്ടാന്‍ കഴിയാതെ ഞാന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ തെക്കുഭാഗത്തേക്ക് നോക്കി
അവശനായിരുന്നു. നോക്കുകുത്തിയെ പോലെയുള്ള ആ ഇരിപ്പ് കുറച്ച് നേരം തുടര്‍ന്നപ്പോള്‍ ഒരു തിരുമാനത്തിലെത്തി.

അരയാല്‍ മുത്തശ്ശിയുടെ അനാകൊണ്ടാ വേരുകള്ളില്‍ ബാഗ് ഒതുക്കിവെച്ച് അതില്‍ തലചായ്ച്ച് ചുരുണ്ടുകൂടി.

ബസ്സിന്റെ ഹോണും കൂട്ടുകാരുടെ ഉണര്‍ത്തു വിളിയും ഓരേ സമയം കാതിലലച്ചപ്പോള്‍ ഞാന്‍ ഉണര്‍ന്നു. അപ്പോഴേക്കും അരുണന്റെ പ്രതാപം അല്പം കുറഞ്ഞിരുന്നു.

എന്റെ മിത്രങ്ങള്‍ അവരുടെ ബാഗും തൂക്കി ബസ്സിനെ ലക്ഷ്യമാക്കി ഓടി. ഞൊടിയിടയില്‍ ആലസ്യം മറന്ന് ഞാനും ബാഗ് തോളിലിട്ട് അവരുടെ കൂടെ ഓടി. ആസകലം ചേറില്‍ കുളിച്ച് സ്വന്തം നിറം പോലും മറന്ന് അലറി വിളിച്ചു വരുന്ന ആ ജാംബവാന്‍ ബസ്സ് ഒരു അപൂര്‍വ്വകാഴ്ച്ചയായിരുന്നു.

ഡ്രൈവര്‍ ബസ്സ് തിരിച്ച് നിര്‍ത്തിയപ്പോള്‍ പഴഞ്ചന്‍ എന്‍ഞ്ചിന്‍ പല വിക്രത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ശാന്തനായി നിലകൊണ്ടു. അപ്പോഴേക്കും ഒരു പൂരത്തിനുള്ള അത്ര ആളുകള്‍ ബസ്സിന്റെ ഇരുഡോറിനും ചുറ്റും നിന്ന് കയറി പറ്റാനായി തിക്കും തിരിക്കും കൂടാന്‍ തുടങ്ങിയിരുന്നു. ഞങ്ങളും ആ സാഹസത്തില്‍ പങ്കുചേര്‍ന്നു. നിമിഷങ്ങള്‍ക്കകം ആള്‍ക്കുട്ടം മുഴുവന്‍ ബസ്സിനകത്ത് തിരികി കയറി. സീറ്റിനായുള്ള എന്റെ പരിശ്രമം പരാജയപ്പെട്ടെങ്കിലും സാഹസികന്മാരായ എന്റെ ചങ്ങാതിമാര്‍ എങ്ങനെയോ ആ ഉദ്യമത്തില്‍ വിജയിച്ചിരുന്നു. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു സീറ്റില്‍ അവര്‍ ഒരുമിച്ചിരുന്നു. എന്റെ ബാഗ് അവരുടെ സീറ്റിനടിയില്‍ വെച്ച് തൊട്ടടുത്തുള്ള കമ്പിയില്‍ ഞാന്‍ ചാരി നിന്നു. സീറ്റു കിട്ടാത്ത ഹതഭാഗ്യര്‍ ഒരു സീറ്റിനായി ചുറ്റിലും പരതുനുണ്ടായിരുന്നു.

അധികം വൈകാതെ ബസ്സ് വികിടസ്വരങ്ങള്‍ പുറപ്പെട്ടുവിച്ച് ചലിക്കാന്‍ തുടങ്ങി. എന്റെ കൂട്ടുകാര്‍ ഉറങ്ങാനും.

ബസ്സിലെ കുലുങ്ങി കുലുങ്ങിയുള്ള യാത്ര അരമണിക്കുര്‍ കഴിയും മുന്‍പേ തിരക്കിനിടയിലുള്ള ആ നില്‍പ് എനിക്ക് അരോചകമായി തുടങ്ങി. എന്റെ കാല്‍മുട്ടുകളില്‍ വേദന ആരംഭിച്ചു. തിരിഞ്ഞും മറിഞ്ഞും മാറി മാറി നിന്ന് ഞാന്‍ വേദന കടിച്ചമര്‍ത്തി. രണ്ടുമണിക്കുര്‍ പെട്ടന്ന് കടന്നുപോയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചുപോയി.

പലപ്പോഴും ഒളികണ്ണിട്ട് ഞാന്‍ എന്റെ മിത്രങ്ങളെ നോക്കി അവര്‍ ഗാഢനിദ്രയിലായിരുന്നു. അവര്‍ എന്റെ ആരോഗ്യസ്ഥിതി മറന്നത് എന്നെ വല്ലാതെ വിഷ്മിപ്പിച്ചു.

ആ തിരക്കിനിടയില്‍ ഒരു കൊറ്റിയെപോലെ നില്‍ക്കവേ രണ്ടു ദിവസത്തിനു ശേഷം എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.

കുഞ്ഞികണ്ണേട്ടനായിരുന്നു. അമ്മയുടെയും,അച്ഛ്ന്റെയും താത്പര്യ
പ്രകാരം കറുകറുത്തവനും വിക്കനും സന്ധിവേദനകാരനുമായ എനിക്ക്‌ വേണ്ടി ഒരു പെണ്ണിനെ തിരയുന്ന ഉല്‍സാഹിയായ കുടുംബ സുഹൃത്ത്‌. വിശേഷം പതിവ്‌ പോലെ തന്നെ കുറിപ്പും ജാതകവും പറ്റി, പക്ഷെ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ എന്നെ ഇഷ്ടപ്പെട്ടില്ല. പാവം കുഞ്ഞികണ്ണേട്ടന്‍
ഇനിയും കുറെ നടക്കേണ്ടിവരും. എന്തായാലും രാഘവപണ്ണിക്കരുടെ നല്ലകാലം.

ജാംബവാന്‍ ബസ്സ്‌ കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ പൊടിപറത്തി അലറി വിളിച്ചുകൊണ്ടുള്ള പ്രയാണം തുടരവേ എന്റെ അസ്വസ്ഥതകളും കൂടി കൂടി വന്നു. അപ്പോഴും എന്റെ സുഹൃത്തുകള്‍ ഗാഢനിദ്രയിലായിരുന്നു.

പലവട്ടം എനിക്ക്‌ തലകറങ്ങുനതായി തോന്നി. സഹന പരിശ്രമങ്ങള്‍ക്കിടയില്‍ പെട്ടന്ന്‌ പുറകില്‍ നിന്ന്‌ ആരോ എന്നെ തോണ്ടി.

ആകാംഷയോടെ ഞാന്‍ തിരിഞ്ഞു നോക്കി.

തൊട്ടു പുറകിലത്തെ സീറ്റിലിരിക്കുന്ന താടിവെച്ച ഒരു മദ്ധ്യവയസ്കന്‍ എന്നെ കാരുണ്യത്തോടെ നോക്കി ഇവിടെ ഇരിക്കാം എന്നു ആംഗ്യം കാട്ടി.

ദയലുവായ ആ മനുഷ്യനു ഒരായിരം നന്ദി മനസ്സില്‍ ഉരുവിട്ട്‌ ഞാന്‍ അയാളുടെ അരികിലേക്‌ നീങ്ങി. എന്റെ മുഖത്തെ ദയനീയത കണ്ടിട്ടാവണം അയാളുടെ അടുത്തിരുന്ന രണ്ട്‌ കൌമാരകാര്‍ അല്‍പം നീങ്ങിയിരുന്നു. നല്ലവരായ ആ അപരിചിതരോട് ഞാന്‍ എന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു. അങ്ങനെ മൂന്ന്പേര്‍ക്ക്‌ ഇരിക്കാവുന്ന ആ സീറ്റില്‍
അപരിചിതരായ ഞങ്ങള്‍ നാലുപേര്‍ ഇത്തിരി ഞരുങ്ങിയിരുന്നു.

പത്തുപതിനഞ്ചുനിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ അസ്വസ്ഥതക്കള്‍ മാറി. ഞാന്‍ താടികാരനുമായി കുശലമാരംഭിച്ചു.

സംഗീത ഉപകരണങ്ങളുണ്ടാകുന്ന പാലക്കാട്‌ ചിറ്റുരിനടുത്തുള്ള അമ്പാട്ടുകര സ്വദേശി അയ്യപ്പന്‍ അദ്ദേഹത്തെ ഒറ്റവക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. അമ്പാട്ടുകരയിലെ ഒരു പ്രമാണിയും കാലരസികനുമായ വേലുവണ്ണനുമായുള്ള എന്റെ സൌഹൃദം ഞങ്ങളെ വളരെ പെട്ടന്ന്‌ പരിച്ചയകാരാക്കി. ഓടക്കുഴലുണ്ടാക്കാന്‍ ആദിവസികളുടെ കൈയില്‍ നിന്ന്
ലക്ഷണമൊത്ത ഈറ്റ കഷ്ണങ്ങള്‍ വേടിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. കോയമ്പത്തൂര്‍ എത്തുന്നതുവരെ ഉപകരണ സംഗീതത്തെ കുറിച്ച് ഞങ്ങള്‍ വാതോരതെ സംസാരിച്ചു. വിക്ക്‌ നിറഞ്ഞ എന്റെ സംഭാക്ഷണം അയ്യപ്പണ്ണനില്‍ ഒരു ഭാവഭേദവും വരുത്തിയില്ല.

ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുകളെ വിളിച്ചുണര്‍ത്തി. ജാംബവാന്‍ ബസ്സിനോട് വിട പറഞ്ഞ് ഞങ്ങള്‍ പാലക്കാട്ടിലേക്കുള്ള ബസ്സില്‍ കയറി. ഞാന്‍ അയ്യപ്പണ്ണനെ എന്റെ ചങ്ങാതിമാര്‍ക്ക് പരിച്ചയപ്പെടുത്തി. അവര്‍ ഒരുമിച്ചിരുന്നപ്പോള്‍ ഞാന്‍ അയ്യപ്പണ്ണന്റെ കൂടെയിരുന്നു സരസഭാക്ഷണം തുടര്‍ന്നു.

സന്ധ്യക്ക് ഞങ്ങള്‍ പാലക്കാട് എത്തി. ഒരു ചായ കഴിച്ച ശേഷം വീണ്ടും കാണാമെന്നു ഉറപ്പു നല്‍കി ഞാന്‍ എന്റെ പുതിയ ആത്മമിത്രത്തോട് യാത്ര പറഞ്ഞു.

അധികം താമസിയാതെ ഞാനും എന്റെ സുഹൃത്തുകളും എറണാകുളത്തേക്കു യാത്ര തിരിച്ചു. ആ നാല്‍വര്‍സംഘത്തില്‍ ഒരു ഒറ്റയാനയായി ഞാന്‍ എന്റെ യാത്ര തുടര്‍ന്നു.

[തുടരും]

Wednesday, February 10, 2010

ശ്രീവിനായക സലൂണ്‍ - 3



രാ
ത്രി ഷിഫ്റ്റിലെ ജോലി ശ്രാവണന്‌ പുതിയൊരു അനുഭവമായിരുന്നു. വല്ലപ്പോഴും സപിന്നിംഗ്‌ മിഷെന്‍ കേടുവരുമ്പോള്‍ റിപ്പയര്‍മാരുടെ ഇരുന്നിട്ടുണ്ടെന്നെല്ലാതെ രാത്രിയില്‍ മുഴുവന്‍ സമയം ജോലിചെയ്യുന്നത്‌ ആദ്യമായിട്ടായിരുന്നു. ആദ്യത്തെ ദിവസങ്ങളില്‍ ശ്രാവണന്‍ തീര്‍ത്തും ക്ഷീണിതനായെങ്കിലും പതിയെ അത്‌ യാന്ത്രികമായ ഒരു ശീലമായി മാറി. പുതിയ വലിയ സാമ്രാജ്യം അവനെ കൂടുതല്‍ ആഹ്ളാദവാനാക്കി.

ദിനങ്ങള്‍ ഒരൊന്നായി പൊഴിഞ്ഞു വീണു. രണ്ടു മാസങ്ങള്‍ ശരവേഗത്തില്‍ കടന്നു പോയി. നെറ്റ്ഷിഫറ്റ്‌ ശ്രീവിനായകയിലെ ഒരു പതിവായി മാറി. ശ്രാവണ്‍ അതിന്റെ അമരക്കാരനായി സസന്തോഷം വാണു. പഴയ താവളങ്ങളായ ഡി വണ്‍ ബ്ലോക്കും , ഗസ്‌റ്റ്‌ഹൌസും ശ്രാവണന്‌ ഇപ്പൊള്‍ ഒരു ഒര്‍മ്മമാത്രമാണ്‌.

രണ്ട്‌ തവണ പി.ജെ വന്നിരുന്നെങ്കിലും അവന്‌ അദ്ദേഹത്തെ കാണാന്‍ പറ്റിയില്ല. അവനെക്കാള്‍ തിരിക്കിലായിരുന്നു പി.ജെ. വളരെ ദുര്‍ ലഭമായെ മുതലാളിയെയും , കന്തസ്വാമിയെയും അവനിപ്പോള്‍ കാണാന്‍ കിട്ടാറുള്ളു. എല്ലാവര്‍ക്കും തിരക്കോട്‌ തിരക്ക്‌ തന്നെ.

എങ്കിലും വീട്ടിലേക്കുള്ള വാരാന്ത്യ സന്ദര്‍ശനം അവന്‍ മുടക്കിയില്ല. ചെറിയൊരു മാറ്റത്തൊടെ അതു തുടര്‍ന്നു. ഞാറായഴ്ച്ച രാവിലെ വീട്ടിലെത്തി, തിങ്കാളാഴ്ച്ച വൈകീട്ട്‌ കമ്പനിയിലേക്ക്‌ തിരിക്കും .

ഒരു വ്യാഴാച്ച പുതിയ ശീലമായി തീര്‍ന്ന പകലുറക്കത്തിനിടയില്‍ ശ്രാവണനെ തേടി ഒരു ഫോണ്‍കൊള്‍ വന്നു. ഉറക്ക ചടവൊടെ അവന്‍ ഫോണെടുത്തു. അച്ഛനായിരുന്നു. ആ വ്യദ്ധന്‍ പറയാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ടായിരുന്നു. " അയാള്‍ മുത്തച്ഛനാവാന്‍ പോകുന്നു "

അവന്റെ ഉറക്കം ഉണര്‍വിന്‌ വഴിമാറി. ഒത്തിരി ആഗ്രഹങ്ങള്‍ ഒരേ സമയം ശ്രാവണന്റെ മനസ്സിലൂടെ പൊങ്ങി വന്നു.ഇന്നു ഞായറാഴ്ച്ചയായിരുന്നെങ്കിലെന്ന്‌ അവന്‍ വെറുതെ കൊതിച്ചു പൊയി. കമ്പനിയിലെല്ലാവര്‍ക്കും ലഡു വിതരണം ചെയ്ത്‌ ശ്രാവണ്‍ തന്റെ സന്തോഷം പങ്കു വെച്ചു.

വെള്ളിയും , ശനിയും അരണയെ പോലെ ഇഴഞ്ഞു നീങ്ങി.

ഞായറാഴ്ച്ച സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞ ഉടനെ പരമാവധി വേഗത്തില്‍ ബൈക്കോടിച്ച്‌ ശ്രാവണ്‍ വീട്ടിലെത്തി. ആഹളാദത്തിന്റെ മാറ്റു കൂട്ടാനായി വാങ്ങിയ പലഹാര പൊതി അമ്മയെ എല്‍പ്പിച്ച്‌ അവന്‍ കര്‍പ്പകത്തിന്റെ അടുത്തെത്തി. ആരും വരുന്നില്ല എന്ന്‌ ഉറപ്പു വരുത്തിയ ശേഷം അവളെ തന്നിലേക്കൊതുക്കി ചുംബന വര്‍ഷം നടത്തി. അമ്മയുടെ കാലൊച്ച കേട്ടപ്പോള്‍ അവന്‍ അവളെ സ്വതന്ത്രയാക്കി. ആ വാരാന്ത്യം മുഴുവന്‍ അവന്‍ കര്‍പ്പകത്തിനായി മാറ്റി വച്ചു. വെള്ളിത്തിരയിലെ നായകന്‍മാരെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു അവന്റെ രണ്ടു ദിവസത്തെ ചേഷ്ടക്കളും , പ്രവര്‍ത്തികളും .

അവിസ്മരണീമായ രണ്ടു ദിവസങ്ങള്‍ ഓര്‍മ്മയെന്ന ഡയറികുറുപ്പില്‍ എഴുതി ചേര്‍ത്ത്‌ തിങ്കളാഴ്ച്ച വൈകുന്നേരം ശ്രാവണ്‍ കോവിപ്പെട്ടിയിലേക്ക്‌ തിരിച്ചു.

ശ്രീവിനായകയിലെ ഓരോ നിമിഷവും സ്പിന്നിംഗ്‌ മിഷന്റെ താളം ആസ്വദിച്ച്‌ സന്തോഷചിത്തനായി, പ്രസന്നവദനനായി അവന്‍ ചിലവഴിച്ചു.

..............................................................................................


പ്രതീഷിച്ചത്തിനെക്കാളും രണ്ടു ദിവസം മുന്‍പേ ആഗസ്റ്റ്‌ 27ന്‌ പി.ജയുടെ ഓഡറിന്റെ അവസാനത്തെ ലോഡും കയറ്റി അയച്ചു. അന്ന്‌ കമ്പനിയിലെ എല്ലാവര്‍ക്കും ഗംഭീരമായ ഭക്ഷണമൊരുക്കിയിരുന്നു. ശ്രാവണനും അവന്റെ കീഴിലുള്ളവരും പ്രത്യേക സമ്മാനര്‍ഹരായി. എല്ലാവരും അവനെ അഭിനന്ദിച്ചു. നമ്രശിരസ്കനായി അവന്‍ അനുമോദനങ്ങള്‍ എറ്റുവാങ്ങി. പി.ജെയുടെ അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ ശ്രീവിനായകയിലെ നെറ്റ്ഷിഫ്റ്റിന്‌ താല്‍ ക്കാലിക വിരാമമായി.

രണ്ടു ദിവസത്തെ ലീവെടുത്ത്‌ അവന്‍ നാട്ടിലേക്ക്‌ തിരിച്ചു. രണ്ടു ദിവസം രണ്ടു മണിക്കുറുകള്‍ പോലെ കടന്നുപോയി. കര്‍പ്പകം അല്‍പം തടിച്ചിട്ടുണ്ട്‌, അവളുടെ വയര്‍ കുറച്ച്‌ വലുതായിട്ടുണ്ട്‌.

കമ്പനിയിലെത്തിയ ഉടനെ തന്റെ പുതിയ ഉത്തരവാദിതത്തെ പറ്റി അറിയാന്‍ ശ്രാവണ്‍ മുതലാളിയുടെ മുറിയിലേക്ക്‌ ചെന്നു. മേശയില്‍ തല താഴ്ത്തിയിരിക്കുന്ന മുതലാളിയെ അവന്‍ വിളിച്ചുണര്‍ത്തി. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.

" എന്താ സുഖമില്ലേ? "

" ഒരു തലവേദന. നീ പോയി കന്തസ്വാമിയെ കാണ്‌. "

വിനീതവിധേയനായി അവന്‍ കന്തസ്വാമിയുടെ അടുത്തെത്തി.

എന്തോ ഒരു വിഷമം ആ മുഖത്തും നിഴലിചിരുന്നു. അവനെ കണ്ടാല്‍ വാചലാനാകുന്ന കന്തസ്വാമിയും അധികം ഒന്നു സംസാരിച്ചില്ല. പി.ജെയുടെ അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ ഗോഡൊണിന്റെയും , ഡി വണ്‍ ബ്ലോക്കിന്റെയും കാര്യങ്ങളില്‍ സഹായിക്കാന്‍ പറഞ്ഞു.

പി.ജെയുടെ ഓര്‍ഡറിന്റെ വരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ശ്രാവണ്‍ ഡി വണ്‍ ബ്ലോക്കിലേക്ക്‌ നടന്നു. വരാന്‍ പോകുന്ന തിരിച്ചടിക്കളറിയാതെ....

..............................................................................................


പി.ജെ വഴി അയച്ച ലോഡുകള്‍ ഓരൊന്നായി തിരിച്ചു വന്നു. പി.ജെയെയും , ശര്‍മ്മയെയും എവിടെയാണെന്ന്‌ ആര്‍ക്കും അറിയില്ല. രണ്ടു പേരും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ശ്രീവിനായകയും . കമ്പനിയുടെ ഓരോ കോണിലും ദു:ഖവും വിരസതയും തളം കെട്ടി നിന്നു.

വിരസത നിറഞ്ഞ പുതിയ ഉത്തരവാദിത്തം ശ്രാവണ്‍ ഒരു എതിരഭിപ്രായവും പറയാതെ പഴയപോലെ പ്രസന്നവദനായി നിര്‍വഹിച്ചു പോന്നു. അല്‍പം ആശ്വാസം ആഴ്ച്ചയില്‍ മുന്നോ നാലോ തവണ വീട്ടില്‍ പോവുന്നതാണ്‌.

കന്തസ്വാമിയും , മുതലാളിയും മിക്കപ്പോഴും ഗൌരവമേറിയ ചര്‍ ച്ചക്കളിലോ നിഗൂഢമായ മൌനത്തിലോ ആയിരിക്കും . രണ്ടുപേരുടെയും മുഖത്തെ പുഞ്ചിരി ഒരു ഓര്‍മ്മ മാത്രമായി. എല്ലാ തൊഴിലാളിക്കളും പി.ജെയുടെ മടങ്ങി വരവിനായി പ്രതീഷയോടെ കാത്തിരുന്നു. പ്രര്‍ത്ഥനകളും വഴിപാടുകളും ശ്രീവിനായകയില്‍ കുന്നുകൂടി.

അതിജീവനത്തിനുള്ള രണ്ടരമാസത്തെ ശ്രമത്തിനുശേഷം ശ്രീവിനായകിലെ സിപിന്നിംഗ്‌ മിഷന്റെ ചലനം നിലച്ചു. അന്ന്‌ എല്ലാ ജോലികാര്‍ക്കും ഔദ്യോഗികമായി അറിയിപ്പ്‌ കിട്ടി. " ഇനി ഒരു അറിയിപ്പ്‌ കിട്ടുന്നതുവരെ കമ്പനി പ്രവര്‍ത്തിക്കുന്നില്ല ".

ഒട്ടുമിക്ക തൊഴിലാളിക്കളും കണ്ണീരടക്കി വീട്ടിലേക്ക്‌ മടങ്ങി.

ശ്രാവണന്‌ പുറത്തേക്ക്‌ ഇറങ്ങാനെ തോന്നിയില്ല. ആരോ പുറകോട്ട്‌ പിടിച്ചു വലിക്കുന്നതു പോലെ തോന്നി അവന്‌. താളം നിലച്ച സ്പിന്നംഗ്‌ മില്ലിന്റെ അരുകില്‍ അവന്‍ തളര്‍ന്നിരുന്നു. കുറെ നേരത്തിന്‌ ശേഷം അവന്‍ കന്തസ്വമിയുടെ മുറിയിലേക്ക്‌ നടന്നു. പക്ഷെ അയാള്‍ അപ്പോഴേക്കും വീട്ടിലേക്ക്‌ പോയിരുന്നു. അല്പനേരത്തെ മൂകമായ ചിന്തക്കുശേഷം അവന്‍ മുതലാളിയുടെ വീട്ടിലെത്തി. അവിടെയും ആരുമില്ലായിരുന്നു.

സര്‍വവും തകര്‍ന്നവനെ പോലെ ശ്രാവണ്‍ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ പടി കയറിയതൂം സങ്കടം സഹിക്കാനാവതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്‍ പൊട്ടി കരഞ്ഞു. അച്ഛനുമ്മയും , കര്‍പ്പകവും അവനെ ആശ്വസിപ്പിക്കാന്‍ പാടുപ്പെട്ടു.

വീട്ടിനു പുറത്തിറങ്ങാന്‍ അവന്‍ മടിച്ചു. മിക്കപ്പോഴും ശ്രാവണന്റെ സാന്നിധ്യം കിടപ്പുമുറിയുടെ നാലു ചുവരിനുള്ളില്‍ ഒതുങ്ങി. അപ്പോഴെല്ലാം കര്‍പ്പകം അവനരികിലെത്തി. ആ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു. ഗര്‍ഭിണിയായ അവളെ സന്തോഷിപ്പിക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചു. പലപ്പോഴും അത് യാന്ത്രികമായിരുന്നെങ്കിലും .മാസങ്ങള്‍ക്ക് മുന്‍പ് ക്വാര്‍ട്ടേസിലെ മുറിയില്‍ രാത്രി ഒറ്റക്ക് കിടക്കുമ്പോള്‍ അവന്‍ ആഗ്രഹിചിരുന്നത് ഈ സാമീപ്യമായിരുന്നു. പക്ഷെ അന്ന് നെയ്തു കൂട്ടിയ സ്വപ്നങ്ങളിലെ ഹീറോ ആവാന്‍ അവന്‌ പറ്റുന്നില്ല. നാലഞ്ച് മാസം കഴിഞ്ഞല്‍ താന്‍ അച്ഛനാവും അപ്പോള്‍ എങ്ങനെ കുടുംബം പുലര്‍ത്തുമെന്ന ചിന്ത അവനെ വല്ലാതെ അലോരസപ്പെടുത്തി.

മൂന്നു മാസം ഓരോ നിമിഷങ്ങളെണ്ണി അവന്‍ തള്ളി നീക്കി. ഇടക്ക് അവന്‍ കന്തസ്വാമിയെ വിളിക്കും ഒരു സമാധനത്തിനായി. അയാളും എകദേശം അവന്റെ അവസ്ഥയിലായിരുന്നു. സഹപ്രവര്‍ ത്തകരില്‍ പലരും പുതിയ ജോലി തേടിതുടങ്ങിയത്രെ . ഒടുവില്‍ അവന്‌ ഒരു തിരുമാനത്തിലെത്തി.

കമ്പനി തുറക്കും വരെ തന്റെ കുലതൊഴില്‍ ചെയ്യുക. അന്ന് രാത്രി അച്ഛനോട് അവന്‍ കാര്യം അവതരിപ്പിച്ചു. പക്ഷെ അയാള്‍ സമ്മതിച്ചില്ല. തത്കാലം ശ്രാവണ്‍ പിന്‍മാറിയെങ്കിലും അവന്റെ തിരുമാനം അതു തന്നെയായിരുന്നു.

പിറ്റേന്നാള്‍ കമ്പനിയില്‍ നിന്ന് ഒരു കത്തു കിട്ടി. " ശ്രീവിനായക സ്പിന്നിംഗ് മില്‍ പൂട്ടുന്നു. എല്ലാ ജോലികാരെയും പിരിച്ചുവിട്ടിരിക്കുന്നു. ഓരാഴ്ച്ച കഴിഞ്ഞ് ചെന്നാല്‍ ആനുകൂല്യം വേടിക്കാം ".

ഒരാഴ്ച്ച കഴിഞ്ഞ്‌ ആരവങ്ങളൊഴിഞ്ഞ ശ്രീവിനായകയില്‍ ശ്രാവണ്‍ അവസാനമായി കാലെടുത്തു വെച്ചു.

ആനുകൂല്യം വേടിച്ച് അവന്‍ കന്തസ്വാമിയുടെ അരികിലെത്തി. അടുത്താഴ്ച്ച മുതല്‍ അയാള്‍ തിരുപ്പുരിലെ ഒരു മില്ലില്‍ ഫിനാന്സ് മാനേജറണ്‌. ശ്രാവണനെ അയാള്‍ അവിടേക്ക് ക്ഷണിച്ചെങ്കിലും അവന്‍ ആ ക്ഷണം സ്നേഹപൂര്‍ വ്വം നിരസിച്ച് യാത്ര പറഞ്ഞിറങ്ങി.

ശ്രീവിനായകയില്‍ ഒന്നു റോന്ത് ചുറ്റിയ ശേഷം യാത്ര പറയാനായി അവന്‍ മുതലാളിയുടെ അടുത്തെത്തി.

ഒരു വ്യാഴവട്ടത്തിന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന അവന്റെ മുതലാളിക്ക് പറയാന്‍ ഒരു ദു:ഖ വാര്‍ത്ത കൂടിയുണ്ടായിരുന്നു. " പി.ജെയും , ശര്‍മ്മയും ഇപ്പോള്‍ വഞ്ചനാ കുറ്റത്തിന്‌ ജയിലിലാണത്രെ "

നാട്ടിലേക്ക് കൂടെ വരട്ടെ എന്ന് ചോദിച്ച അവനെ അയാള്‍ സ്നേഹപൂര്‍വ്വം വിലക്കി. അയാളുടെ ഒരു സുഹ്യത്തിന്റെ മില്ലില്‍ ജോലി നോക്കാം എന്ന ക്ഷണവും ശ്രാവണ്‍ നിരസിച്ചു.

ശ്രീവിനായകയോടും , മുതലാളിയോടും വിടവാങ്ങി ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിമ്പോഴേക്കും അവന്‍ തളര്‍ന്നിരുന്നു.

അന്ന് രാത്രി ആ കൊച്ചു വീട്ടില്‍ ആദ്യമായി ഒരു വാക്കേറ്റം നടന്നു. വാക്കേറ്റത്തിനൊടുവില്‍ തന്റെ മകനെ ബാര്‍ബറായി കാണാന്‍ ഇഷ്ടപ്പെടാത്ത ആ വ്യദ്ധന്‌ മകന്റെ മുന്നില്‍ കീഴടങേണ്ടി വന്നു.

ദിവസങ്ങള്‍ക്ക് ശേഷം ധനുപുരത്തെ സ്വീറ്റ് സ്ട്രീറ്റില്‍ വലതു നിന്ന് ആറാമത്തെ കെട്ടിടത്തില്‍ ഒരു പുതിയ സലൂണ്‍ തുറന്നു " ശ്രീവിനായക സലൂണ്‍ "

Thursday, February 4, 2010

ശ്രീവിനായക സലൂണ്‍ - 2



പേ
രറിയാവുന്ന സകലദൈവങ്ങളെയും മനസ്സില്‍ സ്‌തുതിച്ച്‌ രാവിലെ എട്ടുമണിക്ക്‌ ശ്രാവണ്‍ ശ്രീവിനായക സ്പിന്നിംഗ്‌ മില്ലിലെ ഡി വണ്‍ ബ്ളോക്കിന്റെ സൂപ്പര്‍വൈസറായി ചാര്‍ജ്ജെടുത്ത്‌ തന്റെ കീഴിലുള്ള തൊഴിലാളികളില്‍ ഒരുവനായി നിന്ന്‌ ജോലി ആരംഭിച്ചു. വെറും പത്താം ക്ളാസുകാരനായ തന്റെ ഈ ഉയര്‍ച്ചക്ക്‌ കാരണം വിനയവും ലാളിത്യവും കഠിനാദ്ധ്വാനവുമാണെന്ന്‌ അവന്‌ നല്ല ബോദ്ധ്യമുണ്ട്‌.

കോവിപ്പെട്ടി എന്ന ഒരു ഓണം കേറാമൂലയില്‍ ഏക്കറുകളോള്ളം പരന്നു കിടക്കുന്ന ഊഷര ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മൂന്ന്‌ നിലകളുള്ള നാല്‌ കെടിട്ടങ്ങളുടെ ഒരു സമുച്ചയം , ഇരുനൂറോളം ജോലിക്കാര്‍ ,പുത്തന്‍ മെഷിനറികള്‍ തരക്കേടില്ലാത്ത ബാചിലര്‍ കോര്‍ ട്ടേഴ്സും ഗസ്‌റ്റ്‌ഹൌസും പിന്നെ കോടികളുടെ വിറ്റുവരവും ഇത്രയുമായാല്‍ ശ്രീവിനായക സ്പിന്നിംഗ്‌ മില്ലായി.

ആദ്യത്തെ രണ്ട്‌ ദിവങ്ങള്‍ പ്രത്യേകിച്ച്‌ സവിശേഷതകള്‍ ഒന്നുമില്ലാതെ കടന്നു പോയി. മൂന്നാമത്തെ ദിവസം രാവിലെ തന്നെ മുതലാളി ശ്രാവണനെ വിളിപ്പിച്ചു.

ആകാംക്ഷയോടെ അവന്‍ മുതലാളിയുടെ മുറിയിലേക്ക്‌ കയറി. മുതലാളി നല്ല മൂഡിലാണ്‌. വെളുത്തു തുടുത്ത ആ മുഖം പതിവിലധികം പ്രസന്നമായിരിക്കുന്നു.

ഭവ്യതയോടെ നിന്ന അവനെ നോക്കി ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു "നാളെ പി.ജെ വരുന്നുണ്ട്‌ ഗസ്‌റ്റ്‌ഹൌസ്‌ വൃത്തിയാക്കണം . പി.ജെയുടെ കൂടെ ഒരു വലിയ ബിസിനസ്സുകാരനവുമുണ്ടാവും . അതുകൊണ്ട്‌ നീ നാളെ അവിടെ തന്നെയുണ്ടാവണം ."

തലകുലുക്കി അവന്‍ മുതലാളിയുടെ മുറിയില്‍ നിന്നിറങ്ങി നേരെ ചീഫ്‌ മാനേജര്‍ കന്തസ്വാമിയുടെ കാബിനിലേക്ക്‌ ചെന്നു. കണ്ടാല്‍ ഒരു അശുപോലിരിക്കുന്ന കന്തസ്വാമിയാണ്‌ ശ്രീവിനായകയുടെ നെടുന്തൂണ്‍ . മൂപ്പരുടെ കര്‍ണ്ണകടോരമായ ശബ്ദം ഏത്‌ കല്ലിനെയും പിളര്‍ക്കും .

കുറച്ച്‌ നേരം കന്തസ്വാമിയുമായി ലാത്തിയടിച്ച ശ്രാവണ്‍ മാരിയപ്പനെ വിളിക്കാന്‍ ഓര്‍ മ്മിപ്പിച്ച ശേഷം താക്കോലു വാങ്ങി ഗസ്‌റ്റ്‌ഹൌസിലേക്ക്‌ നടന്നു. കമ്പിനിയില്‍ നിന്ന്‌ കുറച്ച്‌ ദൂരെ താമസിക്കുന്ന മാരിയപ്പനും ഭാര്യയുമാണ്‌ ഗസ്‌റ്റ്‌ഹൌസ്‌ വൃത്തിയാക്കുന്നതും , അതിഥികള്‍ക്ക്‌ വേണ്ടി ഭക്ഷണം പാചകം ചെയുന്നതും .

കമ്പനി ആരം ഭിച്ച അന്നു മുതല്‍ ശ്രാവണനാണ്‌ ഗസ്‌റ്റ്‌ഹൌസിന്റെ ചുമതല. പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പതിനഞ്ചു ജോലിക്കാരും ,സെക്കന്റ്‌ മെഷിനറികളുമായി തുടങ്ങിയ ശ്രീവിനായകയെ ഇന്നത്തെ ശ്രീവിനായകയായി മാറാനുള്ള പ്രധാന കാരണക്കാരന്‍ മുതലാളിയുടെ അടുത്ത കൂട്ടുകാരനും ,ബന്ധുവുമായ പി.ജെ.നായരാണ്‌. അദ്ദേഹത്തിന്റെ ഓരോ വരവും കമ്പനിക്ക്‌
സമ്മാനിച്ചത് പുതിയ പുതിയ ഒര്‍ഡറുകളാണ്‌. മാസത്തില്‍ ഇരുപത്തുഞ്ചുദിവസവും ബിസിനിസ്‌ ടൂറുമായി പല രാജ്യങ്ങളിലും കറങ്ങുന്ന പി.ജെ.യുടെ ശ്രീവിനായകയിലേക്കുള്ള ഓരോ വരവും
മുതലാളിക്കും ,ശ്രാവണനും ,കന്തസ്വാമിക്കും ,മാരിയപ്പന്‍ കുടുംബത്തിനും ഓരോ ആഘോഷങ്ങളായിരിക്കും .

ഉച്ചകഴിഞ്ഞപ്പോഴേക്കും ശ്രാവണ്‍ പി.ജെയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തന്റെ സാമ്രാജ്യമായ ഡി വണ്‍ ബ്ളോക്കില്‍ തിരിച്ചെത്തി.

പിറ്റേ ദിവസം അതിരാവിലെ തന്നെ പി.ജെ എത്തി. കൂടെ വെളുത്ത് തടിച്ച്‌ ആറടിയോളം പൊക്കമുള്ള ഒരു ഹിന്ദിക്കാരനും .

പി.ജെ തന്റെ സുഹ്യത്തിനെ എല്ലാവര്‍ക്കും പരിച്ചയപ്പെടുത്തി. ' കെ .ആര്‍ .ശര്‍മ്മ, ഡല്‍ഹിയിലെ ഒരു വലിയ എകസ്പോട്ടര്‍ '.

കാര്‍പോര്‍ച്ചിലെ തൂണിനടുത്ത് ഒതുങ്ങി നിന്നിരുന്ന ശ്രാവണെനെയും , മാരിയപ്പനെയും അടുത്തേക്ക് വിളിച്ച് പി.ജെ. സൌഖ്യമന്വേഷിച്ചു.

പ്രഭാത ഭക്ഷണം കഴിഞ്ഞതും മുതലാളിയും ,കന്തസ്വാമിയും ,പി.ജെയും ,സുഹ്യത്തും ചര്‍ച്ച തുടങ്ങി. അവരുടെ വിളിയും പ്രതീക്ഷിച്ച് ശ്രാവണ്‍ പൂമുഖത്തിരുന്നു. മൂന്ന് മണി വരെ അവര്‍ പുറത്തിറങിയില്ല. ഉച്ചയൂണിനു ശേഷം അവര്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി.

നീണ്ട ചര്‍ച്ച പലതവണ ശ്രാവണന്റെയും മാരിയപ്പന്റെയും സംസാര വിഷയമായി.

അഞ്ചു മണിയോടെ ചര്‍ച്ച കഴിഞ്ഞ് നാലവര്‍ സംഘം പുറത്തിറങ്ങി. ചായ കഴിച്ച ഉടനെ പി.ജെയും , സുഹ്യത്തും തിരിച്ചുപോവാനിറങ്ങി.

ആദ്യമായിട്ടാണ്‌ പി.ജെ വന്ന അന്നു തന്നെ തിരിച്ച് പോവുന്നത്. അതും ആഘോഷങ്ങളില്ലാതെ, സായാഹ്നത്തിലെ നടത്തമില്ലാതെ , പുതിയ യാത്രനുഭവങ്ങള്‍ പങ്കു വെയ്ക്കാതെ.

എന്തോ പ്രശ്നമുണ്ടെന്നാണ്‌ ശ്രാവണനും , മാരിയപ്പനും ആദ്യം കരുതിയത്. പക്ഷെ പി.ജെയുടെ മുഖത്തെ ചിരിയും പതിവു സമ്മാനങളും ആ ആശങ്ക അകറ്റി.

എല്ലാം വ്യത്തിയാക്കി ഗസ്‌റ്റ്‌ഹൌസ് പൂട്ടി ഇറങ്ങുമ്പോള്‍ മുതലാളി കാര്‍പോര്‍ച്ചിലുണ്ടായിരുന്നു. ശ്രാവണനെ കണ്ടതും അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു " നമ്മള്‌ രക്ഷപ്പെട്ടടാ "

" പുതിയ ഓര്‍ ഡര്‍ വന്നോ? "

" വന്നു. നമ്മുടെ കമ്പനിയുടെ എറ്റവും വലിയ ബിസിനസ്സ് നടക്കാന്‍ പോവുന്നടാ. "

സന്തോഷം പങ്കുവെച്ചു കൊണ്ട് ആ മുതലാളിയും , തൊഴിലാളിയും കമ്പിനിയിലേക്ക് നടന്നു.

..............................................................


ലോകം കീഴടക്കിയ ഒരു ജേതാവിനെ പോലെ ശ്രാവണ്‍ കമ്പനി സമ്മാനിച്ച പുത്തന്‍ ബൈക്കില്‍ വീട്ടിലേക്ക് യാത്ര തിരിച്ചു. കമ്പനിയിലെ വിശിഷ്ട സേവനത്തിനുള്ള ഒരു അംഗീകാരം. ശ്രാവണനടക്കം പത്തുപേര്‍ സമ്മാനത്തിനര്‍ഹരായി. രാവിലെ നടന്ന ആഘോഷപൂര്‍ണമായ ചടങ്ങില്‍ സ്ഥലം എം.എല്‍ .എയായിരുന്നു സമ്മാനം വിതരണം ചെയ്തത്.

കിലോമീറ്ററുകള്‍ താണ്ടി തന്റെ ഗ്രാമവീഥിയിലേക്ക് പ്രവേശിച്ചപ്പോള്‍ ശ്രാവണ്‍ ഒന്നു കൂടി ഞളിഞിരുന്നു ബൈക്കോടിച്ചു. പക്ഷെ ഉച്ച സമയമായതു കൊണ്ടാവണം വീട്ടില്ലെത്തുന്നതുവരെ ഒരു പരിചയകാരനെയും കണ്ടില്ല. അത് അവനെ ഒന്നു നിരാശപ്പെടുത്തി.

വീടിന്റെ മുറ്റത്തേക്ക് കയറ്റിയ ഉടനെ ശ്രാവണ്‍ നിര്‍ ത്താതെ ഹോണടിച്ചു. അതുകേട്ട് അവന്റെ വീട്ടുകാരും ,അയല്ക്കാരും ഉച്ചമയക്കത്തില്‍ നിന്ന് ഉണര്‍ന്ന് പുറത്തേക്കിറങ്ങി. പുത്തന്‍ ബൈക്കില്‍ തലയുര്‍ത്തിയിരിക്കുന്ന ശ്രാവണനെ കണ്ട് അവരെല്ലാം ആശ്ചര്യപ്പെട്ടു. പിന്നെയുള്ള മണിക്കുറുകള്‍ അവര്‍ക്ക് ആഘോഷത്തിന്റെത്തായിരുന്നു. എല്ലാവരെയും ശ്രാവണ്‍ വേണ്ട വിധം സല്ക്കരിച്ചു.

ഞായറാഴ്ച്ചയുടെ മുക്കാല്‍ ഭാഗവും അവനും ,കര്‍പ്പകവും ബൈക്കില്‍ പാറി നടന്നു. എന്നെന്നും ഓര്‍ ക്കാന്‍ സുഖമുള്ള കൂറെ നിമിഷങ്ങള്‍ സ്യഷ്ടിച്ച് ശ്രാവണ്‍ തിങ്കാളാഴ്ച്ച രാവിലെ കമ്പനിയിലേക്ക് മടങ്ങി.

ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ ശ്രാവണന്റെ അടുത്ത് പ്യൂണ്‍ വന്ന് പറഞ്ഞു " മുതലാളി കോണ്‍ ഫറണ്‍സ് റൂമിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട് ".

അവന്‍ തിരക്കിട്ട് കോണ്‍ഫറണ്‍സ് റൂമിലേക്ക് നടന്നു. അവിടെ മുതലാളിയും , കന്തസ്വാമിയും , നാല്‌ മാനേജര്‍മാരും , ഒന്‍പത് സൂപ്പര്‍വൈസര്‍മാരും ശ്രാവണ്‍ വരാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ശ്രാവണ്‍ വന്നപ്പോള്‍ കന്തസ്വാമി അവനോട് കയറി ഇരിക്കാന്‍ പറഞ്ഞു.

മുതലാളിയുടെയും , കന്തസ്വാമിയുടെയും ഒഴികെ ബാക്കി എല്ലാവരുടെയും മുഖത്ത് ആകാംക്ഷ നിറഞ്ഞ് നിന്നിരുന്നു. എല്ലാവരും പരസ്പരം നോക്കി. സാധാരണ ഇങ്ങനെ ഒരു കൂടിച്ചേരല്‍ വെള്ളിയാഴ്ചയാണ്‌ ഉണ്ടാവാറ്.

നിശബ്ദതയെ കീറിമുറിച്ച് കന്തസ്വാമി മീറ്റിംഗിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.

"പി.ജെയുടെ പുതിയ ഓര്‍ ഡര്‍ നാല്‍ പ്പതു കോടിയുടെതാണ്‌. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അത് പൂര്‍ ത്തിയാക്കണം . അതിനായി കമ്പനി അന്‍ പത് കരാര്‍ തൊഴിലാളികളെ എടുക്കുന്നു. മൂന്ന് മാസത്തേക്ക് നെറ്റ്ഷിഫ്റ്റും ഉണ്ടാവും . ശ്രാവണനായിരിക്കും നെറ്റ്ഷിഫ്റ്റിന്റെ ചുമതല. ശ്രാവണനെ സഹയിക്കാന്‍ നാല്‌ സബ് സൂപ്പര്‍ വൈസര്‍ മാരെയും , ഡി വണ്‍ ബ്ലോക്കില്‍ ശ്രാവണന്‌ പകരം പുതിയ
സൂപ്പര്‍ വൈസറെയും പുതുതായി നിയമിക്കും ."

എല്ലാവരും മീറ്റിംഗിന്റെ അജണ്ട അംഗീകരിച്ചു.

പിന്നെയുള്ള ദിവസങ്ങള്‍ക്ക് വേഗത വളരെ കൂടുതലായിരുന്നു.

[ തുടരും ]

Monday, February 1, 2010

ശ്രീവിനായക സലൂണ്‍ - 1



പൊ
ടിക്കാറ്റ്‌ വീശുന്ന, ഇരുവശത്തും കരിമ്പനകളും കള്ളിമുള്‍ ചെടികളും നിറഞ്ഞ ഇടവഴിയിലൂടെ ശ്രാവണ്‍ ധ്രിതിയില്‍ വീട്ടിലേക്ക്‌ നടന്നു. അവന്റെ നടത്തത്തിനുസരിച്ച്‌ കൈയിലെ തുണി സഞ്ചിയും ആടി ഉലയുന്നുണ്ട്‌. അടുത്ത ആഴ്ച്ച മുതല്‍ താന്‍ ശ്രീവിനായകയിലെ ഒരു സുപ്പര്‍വൈസരാണല്ലോ എന്ന ചിന്ത ഓരോ നിമിഷവും ശ്രാവണനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. വഴിയില്‍ വെച്ചു കുശലം ചോദിച്ച പരിചയക്കാരോടല്ലാം പുതിയ സൌഭാഗ്യത്തെ പറ്റി അറിയിക്കാന്‍ അവന്‍ പ്രത്യേകം ഉത്സാഹിച്ചു.

തിരക്കിട്ട്‌ നടന്നതുകൊണ്ടാവണം വീടിനടുത്ത്‌ എത്തിയപ്പോഴേക്കും ശ്രാവണ്‍ വിയര്‍പ്പില്‍ മുങ്ങിയിരുന്നു. വീടിന്റെ മുറ്റത്തേക്ക്‌ കയറിയ ഉടനെ അവന്‍ ഉച്ചത്തില്‍ അമ്മയെ വിളിച്ചു. അമ്മയും ,ഭാര്യയും ടി.വി നിര്‍ത്തി കോലായിലേക്ക്‌ വന്നു. ആത്മനിര്‍വ്യതിയോടെ ശ്രാവണ്‍ ആ തുണി സഞ്ചി അമ്മക്ക്‌ നല്‍ക്കി.

ആകാംക്ഷയോടെ അമ്മ അതു വാങ്ങി. അമ്മയും ഭാര്യയും കൂടി അതിന്‌ അകത്തെ രണ്ട്‌ സാരിയും , ഒരു ഷര്‍ട്ട്‌ പീസും മുണ്ടും പുറത്തെടുത്തു. അവര്‍ ആശ്ചര്യത്തോടെ ശ്രാവണെ നോക്കി. ആഘോഷ വേളക്കളില്‍ മാത്രം ലഭിക്കാറുള്ള പുതുവസ്ത്രം പതിവ്‌ തെറ്റി കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഇരുവരും .

സന്‌തോഷം അലയടിച്ച ആ അന്തരീക്ഷത്തില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി ' പുതുവസ്ത്രം ' വന്ന വഴി ശ്രാവണ്‍ വെളിപ്പെടുത്തി. സൌഭാഗ്യ വാര്‍ത്ത കേട്ട ഉടനെ അമ്മയും , ഭാര്യയും സകല ദൈവങ്ങളെയും വിളിച്ച്‌ നന്ദി പറയാന്‍ തുടങ്ങി. തന്റെ നലവനായ മുതലാളിക്ക്‌ സര്‍വ ഐശ്യര്യങ്ങളും ഉണ്ടാവാന്‍ പ്രര്‍ഥിക്കാന്‍ ശ്രാവണ്‍ അവരെ ഒര്‍മ്മപ്പെടുത്തി. അക്ഷമനായി അവന്‍ അച്ഛ്ന്റെ വരവിനായി കാത്തിരുന്നു.

ഗ്രഹനാഥനായ മുത്തു പതിഞ്ചുകിലോമീറ്ററോളം അകലെയുള്ള ധനുപുരം എന്ന ചെറുപട്ടണത്തിലെ ഒരു ബാര്‍ബര്‍ ഷോപ്പിലെ ബാര്‍ബറാണ്‌. ശ്രാവണനാണ്‌ ആദ്യമായി അവരുടെ കുലതൊഴില്‍ നിന്ന്‌ വിട്ടുപ്പോയ ഒരാള്‍ . അതുകൊണ്ട്‌ ഗ്രാമത്തിലെ പലര്‍ക്കും ഇപ്പോഴും അവനോട്‌ വെറുപ്പും അസൂയയും ബാക്കിയുണ്ട്‌. മുത്തുവിന്റെ പഴയൊരു പരിച്ചയകാരനിട്ട 'ശ്രാവണ്' എന്ന പേരും അതിനൊരു കാരണമാണ്‌.

ആ കാത്തിരുപ്പ്‌ ഒന്‍പതു മണി വരെ നീണ്ടു. ഇതിനിടെ ശ്രാവണ്‍ സംസാരിച്ചതു മഴുവന്‍ ദയാലുവായ തന്റെ മുതലാളിയെയും സഹപ്രവര്‍ത്തകരെ പറ്റിയായിരുന്നു. എപ്പോഴും അവരെ പറ്റി സംസാരിക്കുമ്പോള്‍ ആയിരം നാക്കാണ്‌ അവന്‌.

മുത്തുവിന്റെ വരവോടെ ആ കൊച്ചു വീട്ടിലേ പതിവു സന്തോഷം ഒന്നു കൂടി ഇരട്ടിച്ചു. മകന്റെ ജോലികയറ്റം അയാളെ അഭിമാനം കൊള്ളിച്ചു . ഒരാഴ്ചക്ക്‌ ശേഷം അവര്‍ ഒരുമ്മിച്ച്‌ അത്താഴം കഴിച്ചു.

അത്താഴം കഴിഞ്ഞതും ശ്രാവണ്‍ തന്റെ പഴഞ്ചന്‍ ടേപ്പ്‌ റിക്കാഡറില്‍ പ്രണയാതുരമായ തമിഴ്‌ തിരെഗാനങ്ങളും കേട്ട്‌ പ്രിയതമക്കായി കിടപ്പു മുറിയില്‍ കാത്തിരുന്നു. എതൊരു ശരാശരി തമിഴനെപ്പോലെ ശ്രാവണന്റെയും ജീവന്റെ താളമാണ്‌ സിനിമ. ഒരുദിവസമെങ്കിലും വെള്ളിത്തിരയിലെ നായകന്മാരെ പോലെ വര്‍ ണശബളമായി ജീവിക്കണമെന്നതാണ്‌ അവന്റെ എറ്റവും വലിയ ആഗ്രഹം .

പണികളെല്ലാം തീര്‍ത്ത്‌ കര്‍പ്പകം അവനരികത്തിയപ്പോള്‍ താന്‍ ഒരുപാട്‌ നേരം കാത്തിരുന്നതായി ശ്രാവണെന്നു തോന്നി. ആവേശത്തോടെ അവന്‍ അവളെ കിടക്കയിലേക്ക്‌ വലിച്ചിട്ടു. നൊടിയിടയില്‍ അവരൊന്നായി ഭൌതിക സ്വര്‍ഗത്തിലേക്കുള്ള പ്രയാണം തുടങ്ങി. പ്രണയലോലമായ ദിവ്യസമാഗമത്തിനുശേഷം അവന്‍ പതിവുപോലെ മോഹങ്ങള്‍ പറയാന്‍ തുടങ്ങി. അവള്‍ കാതരയായി അതിനു കാത്തോര്‍ത്തു. ദീര്‍ഘനേരത്തെ പ്രണയസല്ലാപങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രിയുടെ എതോ യാമത്തില്‍ അവര്‍ നിദ്രക്ക്‌ കീഴടങ്ങി.

രാവിലെ എഴുന്നേറ്റ്‌ വിസ്‌തരിച്ച്‌ ഒന്ന്‌ കുളിച്ച ശേഷം ശ്രാവണ്‍ കുടുംബസമേതം കുന്നിന്‍ മുകളിലെ കുമരന്‍ കോവിലേക്ക്‌ യാത്രയായി. ഇരുവശവും കാറ്റില്‍ ആടികൊണ്ട് നോക്കത്താദുരം പരന്നുകിടക്കുന്ന നെല്‍പാടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര അവനെ കൂടുല്‍ ഉന്‍മേഷവാനാക്കി. വേല്‍ മുരകനോട്‌ മതിവരുവോളം നന്ദി പറഞ്ഞു തിരിച്ച്‌ വീട്ടിലെത്തുമ്പോഴേക്കും പല ചെവി മറിഞ് ആ ഗ്രാമത്തിലെ ഭൂരിഭാഗം പേരും അവന്റെ ജോലികയറ്റത്തേ പറ്റി അറിഞിരുന്നു.

കോഴികറി കൂട്ടിയുള്ള ഊണ്‍ സന്തോഷത്തിന്റെ മാറ്റുയര്‍ത്തി. വൈകുന്നേരം ശ്രാവണനെ കാണാനും ആഹ്ളാദം പങ്കിടാനും പല ബന്‌ധുക്കളും , സുഹ്രത്തുക്കളുമെത്തി. അവരെല്ലാം പരിയുമ്പോഴേക്കും നേരം രാത്രിയായി. അത്താഴത്തിനുശേഷം പ്രണയാതുരമായ ഒരു രാത്രി കൂടി പൊഴിഞ്ഞു വീണു.

പിറ്റേന്ന് അതിരാവിലെ തന്നെ വിരഹം ഉള്ളിലൊതുക്കി ശ്രാവണ്‍ നാല്പത്തിരണ്ട് കിലോമീറ്റര്‍ അകലെയുള്ള തന്റെ ജോലി സ്ഥലത്തേക്ക് പോയി.

തന്റെ വീട്ടുകാരെയും ബന്ധുകളെയും ഒരിക്കല്‍ കൂടി അതിശയിപ്പിക്കാനുള്ള ഒരു സന്തോഷവാര്‍ ത്ത ഉള്ളിലൊതുക്കി കൊണ്ടായിരുന്നു ശ്രാവണന്റെ മടക്കുയാത്ര.

[ തുടരും ]

Monday, January 18, 2010

വെളിപാടുകള്‍ - 2

2009 ആഗസ്റ്റ്‌ 21 വെള്ളി


നെല്ലിയാമ്പതി യാത്ര വേണ്ടാന്നു വെച്ചു. ഹുസൈനിക്കയെ വിളിച്ച്‌ വരുന്നില്ലെന്നു പറഞ്ഞു. കുറച്ച്‌ പരിഭവങ്ങള്‍ കേള്‍ ക്കേണ്ടി വന്നു. അടുത്ത മാസം തീര്‍ ച്ചയായും വരാമെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ചു.

ഒഫീസിലേക്ക്‌ ലഗേജില്ലാതെ വന്ന എന്നെ കണ്ട്‌ എല്ലാവരും ഒന്നു ആശ്ചര്യപ്പെട്ടു. പല ചോദ്യങ്ങളും ഉയര്‍ ന്നെങ്കിലും ആര്‍ ക്കും പിടികൊടുത്തില്ല. ജോലിയില്‍ ശ്രദ്ധിക്കാനേ പറ്റിയില്ല. എങ്ങനയോ വൈകുന്നേരമാക്കി.

നാലഞ്ച്‌ വര്‍ ഷത്തിലധികമായി ഒരു വഴിപാടു പോലെ എല്ലാ മാസത്തിലെയും നാലാമത്തെ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും കാടും മേടും അമ്പലങ്ങളും പള്ളികളും താണ്ടുവാനുള്ളത്തായിരുന്നു. ആ പതിവാണ്‌ ഇന്ന്‌ തെറ്റിച്ചത്‌.

ഉറക്കമില്ലാത നാല്‌ രാത്രികള്‍ എന്നെ തീര്‍ത്തും അപരിചിതമായ ഭീതിയുടെയും , ആലസ്യത്തിന്റെയും ലോകത്തേക്ക്‌ തള്ളിവിട്ടിരിക്കുന്നു. ഇന്നെലെയും ദു:സ്വപ്നം കണ്ട്‌ 2.15നു ഞെട്ടിയെഴുന്നെറ്റു.

" കരിക്കട്ടയുടെ നിറമുള്ള മൂന്ന്‌ ഭീമാകാരന്മാര്‍ കൈകള്‍ കൊണ്ട്‌ എനിക്ക്‌ ചുറ്റും ഒരു വലയം തീര്‍ ത്ത്‌ അട്ടസഹിച്ച്‌ ഉറഞ്ഞു തുള്ളുന്നു. ഇടക്കിടക്ക്‌ അവര്‍ എന്റെ നേരെ പല്ലിളിച്ചു കാട്ടുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ മയങ്ങി എങ്ങനെയൊ നേരം വെളുപ്പിച്ചു. അട്ടഹസിക്കുന്ന അവ്യക്ത രുപങ്ങള്‍ എന്നെ പലവട്ടം ഉണര്‍ ത്തി."

ഇന്ന് ആരും എന്നെ വിളിച്ചില്ല. കുറെ നേരം പഴയ മലയാളം പാട്ടുകള്‍ കേട്ട്‌ ആനുകാലികങ്ങള്‍ വായിച്ചു. സമയം കൊല്ലിയായി എന്തെല്ലാം വിവാദങ്ങള്‍ .

ശുഭരാത്രി. :)




2009 ആഗസ്റ്റ്‌ 22 ശനി


ഇന്നലെയും ഒരു കാളരാത്രിയായിരുന്നു. മിനിഞ്ഞാനത്തെ സ്വപ്നം ഇന്നലെയും ആവര്‍ ത്തിച്ചു.

കിം കി ഡുക്കിന്റെ മൂന്ന്‌ സിനിമകള്‍ ഒടിച്ചിട്ടുകണ്ടും , ആനുകാലികങ്ങള്‍ വായിച്ചും , ഒരുപാട്‌ ആലോച്ചിച്ച്‌ തലപുണ്ണാക്കിയും ഫ്ളാറ്റില്‍ തന്നെ കഴിച്ചു കൂട്ടി. കുളിച്ചില്ല, പല്ലുതേച്ചില്ല, ഭക്ഷണം ആറു കട്ടങ്കാപ്പി.

അച്ഛനുമ്മയും , അനിയനും , ഹരിയുമ്, രാഗിയും വിളിച്ചിരുന്നു. പക്ഷെ ആരോടും അധികം സംസാരിച്ചില്ല. ചിലപ്പോ ഹരിയുടെ കല്ല്യാണം ഉടനെ ഉണ്ടാവും .

ഇന്നത്തെ സവിശേഷത വിചിത്രമായ പകല്‍ സ്വപ്നമായിരുന്നു. വായിച്ച്‌ ഉറങ്ങിപ്പോയ ഞാന്‍ അധികം വൈകാതെ സ്വപ്നം കണ്ടുണര്‍ ന്നു.

" പ്രാചീനവും വിജനവുമായ കെട്ടിട സമുച്ചയങ്ങള്‍ ക്കിടയിലൂടെ മൂന്ന്‌ അപരിചിതരായ മൂന്ന്‌ സന്യാസിമാര്‍ ക്കൊപ്പം ഞാന്‍ നടക്കുന്നു. കുറേ നേരത്തെ അലച്ചിലിന്‌ ശേഷം ഞങ്ങള്‍ ഒരു മീന്‍ ചന്തയിലെത്തി. അവിടത്തെ കച്ചവടക്കാരെല്ലാം ഒട്ടിയ മൂക്കുള്ള ആജാനബഹുക്കളായിരുന്നു. എന്റെ ശ്രദ്ധ അടുത്തുള്ള കടല്‍ തീരത്തേക്ക്‌ തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ തീരത്തേക്ക്‌ നടന്നു. തീരം നിറയെ ഗോത്രവേഷം ധരിച്ച കറുകറുത്ത എലുമ്പമാര്‍ കോരുവലകൊണ്ട്‌ മീന്‍ പിടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന ചുകന്ന മുണ്ടും , വലിയ വെള്ള മൂക്കുത്തിയും , കക്കത്തോടും മുത്തും കോര്‍ ത്ത മാലകളുമാണ്‌ അവരുടെ വേഷം . അതില്‍ ചിലരുടെ ദേഹം നിറയെ ശല്‍ ക്കങ്ങള്‍ ഉണ്ടായിരുന്നു. കുറച്ച്‌ നേരം അവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.

അല്‍പദൂരം മുന്നോട്ട്‌ നടന്നപ്പോള്‍ തീരത്തിനടുത്തുള്ള ഒരു മൈതാനത്ത്‌ ആധുനിക വസ്ത്രം ധരിച്ച കുറെ യുവാക്കള്‍ മുദ്രാവാക്യം വിളിച്ച്‌ പൊലീസുമായി ഏറ്റുമുട്ടുന്നു. പെട്ടന്ന്‌ മൂന്ന്‌ ബസ്സ്‌ പൊലീസ്‌ കൂടി വന്ന്‌ അവരെ അടിച്ചോടിച്ചു. കുറച്ച്‌ നേരം ചിതറിയോടുന്ന അവരെ സഹതാപത്തോടെ നോക്കി നിന്ന ശേഷം ഞങ്ങള്‍ കടല്‍ തീരത്തിലൂടെയുള്ള പ്രയാണം തുടര്‍ ന്നു.

ആ പ്രയാണം കടല്‍ ത്തീരമവസാനിക്കുന്ന വലിയ പാറക്കെട്ടിനടുത്ത്‌ അവസാനിച്ചു. അവിടെ മുന്‍പേ കണ്ടതുപോലെ ദേഹം നിറയെ ശല്‍ക്കങ്ങുള്ള ചുകന്ന മുണ്ടും കക്കത്തോടും മുത്തും കോര്‍ത്ത മാലയും ധരിച്ച കറുത്ത്‌ എലുമ്പന്മാരായ പുരുഷന്മാരും , ചാരനിറമുള്ള മുഷിഞ്ഞ ചേല കൊണ്ട്‌ ശരീരം മറച്ച കറുത്ത്‌ തടിച്ച്‌ ഉയരം കുറഞ്ഞ സ്‌ത്രീക്കളും ആരയോ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവരുടെ കൂടെ ചേര്ന്ന്‌ എന്തിനറിയാതെ ആര്‍ക്കോ വേണ്ടി കാത്തിരുന്നു.

ആ കാത്തിരിപ്പ്‌ പലവട്ടം എനിക്ക്‌ അസഹനീയമായി തോന്നി. അപ്പോഴെല്ലാം ഞാന്‍ വാച്ചില്‍ നോക്കി നെടുവീര്‍പ്പെട്ടു. ദീര്‍ഘനേരത്തെ കാത്തിരിപ്പിനു ശേഷം ഭീമാകാരനായ ഒരു സിംഹം മന്ദം മന്ദം നടന്ന്‌ ഞാനടങ്ങുന്ന ആള്‍ ക്കൂട്ടത്തിനു മുന്‍ പില്‍ വന്നിരുന്നു. ഞാന്‍ ഒന്നു ചുമച്ചപ്പോള്‍ സിം ഹം എന്നെ നോക്കി ഒന്നു മുരണ്ടു. പെട്ടന്ന്‌ ആള്‍ ക്കൂട്ടത്തിനടയില്‍ നിന്ന്‌ ആരവമുയര്‍ന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വെള്ള ചേല ധരിച്ച വ്യദ്ധക്കള്‍ പിഞ്ചു കുഞ്ഞുങ്ങളെയും എടുത്ത്‌ ഞങ്ങളുടെ നേരെ നടന്നു വരുന്നു. വാദ്യാഘോഷസംഘം സിംഹത്തിന്റെ അടുത്തെത്തിയപ്പോള്‍ എന്നെയും അപരിചിതരായ എന്റെ സഹയാത്രികരെയും അമ്പരിപ്പിച്ചുകൊണ്ട്‌ സിംഹം പത്മാസനത്തിലിരികുന്ന ചൈതന്യം സ്ഫുരിക്കുന്ന വ്യദ്ധ യോഗിയായി മാറി. ആള്‍ ക്കൂട്ടത്തെ നോക്കി പുഞ്ചിരിച്ച ശേഷം യോഗി എഴുന്നേറ്റു നിന്നു. അപ്പോള്‍ കുഞ്ഞുങ്ങളെ എടുത്ത വ്യദ്ധകള്‍ വരി വരിയായി നിന്നു. പിന്നെ ഒ@ആരോരുത്തരായി യോഗിയുടെ അടുത്തേക്ക്‌ നീങ്ങി. യോഗി അവരുടെ കൈകളില്‍ നിന്നും കുഞ്ഞുങ്ങളെ എടുത്ത്‌ മാറോടണച്ച്‌ നെറ്റിയില്‍ ചും ബിച്ച്‌ തിരിച്ച്‌ നല്‍കി.

വ്യദ്ധക്കളുടെ വരി അവസാനിച്ചപ്പോള്‍ വദ്ധ്യാഘോഷങ്ങളും നിലച്ചു. യോഗി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം പത്മാസനത്തിലിരുന്നു. അപ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച കുറച്ച്‌ ആജാനബാഹുകള്‍ യോഗിയുടെ ഇടതു വശത്തായി നിലയുറപ്പിച്ചു. അതില്‍ നേതാവെന്ന്‌ തോന്നിക്കുന്നവന്റെ കൈയില്‍ ഒരു വലിയ മരക്കഷ്ണമുണ്ടായിരുന്നു. അവരെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അദ്ദേഹം ധ്യനനിരതനായി. എകദേശം ഒരു മിനുറ്റിന്‌ ശേഷം ഇടതു വശത്തുനിന്ന നേതാവെന്ന്‌ തോന്നിക്കുന്നവന്‍ യോഗിയുടെ അടുത്തേക്ക്‌ നീങ്ങി മരക്കഷ്ണം യോഗിക്ക്‌ നേരെ വലിചെറിഞ്ഞു. യോഗി പുറകിലേക്ക്‌ മറഞ്ഞു വീണു. ഉടന്‍ തന്നെ ഒരുഭ്യാസിയെ പോലെ അദ്ദേഹം ചാടിയെഴുന്നേറ്റു. ചൈതന്യം സ്ഫുരിക്കുന്ന ആ മുഖം കോപത്താല്‍ വിറച്ചു. അദ്ദേഹം വലതു കൈ മുന്‍പോട്ട്‌ നീട്ടി. എല്ലാവരെയും ഒരിക്കല്‍ കൂടി ഒന്ന്‌ വിസ്മയിപ്പിച്ച്‌ കൊണ്ട്‌ യോഗിയുടെ കൈയില്‍ ഒരു മൂര്‍ ഖന്‍ പാമ്പ്‌ പ്രത്യഷപ്പെട്ടു. അതു കണ്ട്‌ നേതാവ്‌ ഭയന്ന്‌ ഒ@ആടി. അദ്ദേഹം ആ പാമ്പിനെ അയാള്‍ ക്ക്‌ നേരെ എറിഞ്ഞു. തല്‍ ഷണം അയാള്‍ പാമ്പിന്റെ കടിയേറ്റ്‌ മരിച്ചൂ.

പെട്ടന്നു തന്നെ യോഗി ക്രോധഭാവം ഭാവം വെടിഞ്ഞു. ആശ്ചര്യവും ഭയവും കൂടി കലര്‍ ന്ന മുഖങ്ങളോടെയിരിക്കുന്ന ഞങ്ങളെ നോക്കി ദീര്‍ ഘമായി ഒന്നു പുഞ്ചിരിച്ച ശേഷം കൈകളുയര്‍ ത്തി അനുഗ്രഹിച്ച്‌ അപ്രത്യഷ്യനായി."

പിന്നെ മണിക്കുറുക്കളോള്ളം , വീട്ടില്‍ നിന്ന്‌ ഫോണ്‍ വരുന്നതു വരെ എന്റെ ചിന്തകള്‍ ഈ സ്വപ്നത്തെ പറ്റിയായിരുന്നു. ഇപ്പോഴും എനിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല.

ഇന്ന്‌ രാത്രി ഞാന്‍ എന്ത്‌ തരത്തിലുള്ള സ്വപ്നമാണാവോ കാണാന്‍ പോവുന്നത്‌ .......?

ശുഭരാത്രി. :)



2009 ആഗസ്റ്റ്‌ 23 ഞയര്‍


ഉറക്കമില്ലായ്മയുടെ ആലസ്യത്തില്‍ വിരസമായ ഒരു ദിവസം കൂടി. ദു:സ്വപ്നങ്ങള്‍ എന്റെ സന്തതസഹചാരികളാവുകയാണോ ? ഇന്നലെയും അര്‍ധരാത്രി സ്വപ്നം കണ്ട്‌ ഞെട്ടിഴുന്നേറ്റു.

"രാത്രി തീരെ തിരക്ക്‌ കുറഞ്ഞ്‌ ഇരുട്ട്‌ മൂടിയ ഒരു ഹൈവേയുടെ അരികിലൂടെ പാട്ടും മൂള്ളി കൊണ്ട്‌ ഞാന്‍ നടക്കുന്നു. ഇടക്കിടക്ക്‌ വാഹനങ്ങള്‍ ചീറിപാഞ്ഞ്‌ പോവുന്നുണ്ട്‌. കുറേ ദൂരം നടന്ന്‌ ഞാന്‍ ഒരു ജം ങ്ക്ഷനിലെത്തിയപ്പോള്‍ റോഡ്‌ മുറിച്ച കടക്കാന്‍ തുടങ്ങി. റോഡിന്റെ മറുവശത്ത്‌ ചെള്ളിപുരണ്ട വസ്ത്രങ്ങള്‍ ധരിച്ച നീണ്ട താടിയുള്ള ഒരു വ്രദ്ധന്‍ എന്നെ തുറിച്ച്‌ നോക്കുന്നുണ്ട്‌. റോഡിന്റെ പകുതിയെത്തിയതും എന്റെ കൈകാലുകള്‍ മരവിച്ചതു പോലെ തോന്നി. എനിക്ക്‌ ഒന്ന്‌ അനങ്ങാന്‍ പോലും പറ്റുന്നില്ല. ഞാന്‍ ആ വ്രദ്ധനെ ഭയത്തോടെ നോക്കി. അയാള്‍ അപ്പോഴും വളരെ ഗൌരവത്തില്‍ എന്നെ തുറിച്ച്‌ നോക്കുന്നു. ഒരു വാഹനത്തിന്റെ ഇരമ്പല്‍ ഞാന്‍ കേട്ടു. അയാളെ ഞാന്‍ ദയനീയമായി ഒന്നു നോക്കി. പെട്ടന്ന്‌ ഒരു ലോറി എന്നെ ഇടിച്ച്‌ തെറുപ്പിച്ചു."

വിശന്നിട്ടും ഒന്നര വരെ കഴിഞ്ഞ ദിവസങ്ങളിലെ സ്വപ്നങ്ങളെ പറ്റി ആലോചിച്ച്‌ കിടക്കയില്‍ ചുരുണ്ടു കൂടി കിടന്നു. ഒന്നരക്ക്‌ ജോസ്മാഷിന്റെ ഫോണ്‍ വന്നപ്പോള്‍ കിടക്കയില്‍ നിന്ന്‌ എഴുന്നേറ്റു.

അതൊരു മാരത്തോണ്‍ കോളായിരുന്നു. ചര്‍ച്ച മുഴുവന്‍ മാഷെഴുതാന്‍ തുടങ്ങുന്ന പുതിയ ലേഖനപരമ്പരയെ പറ്റിയായിരുന്നു. വിഷയത്തിനും പുതുമയില്ല. സമകാലീന ദുരന്തങ്ങളും , ദുരന്താവലോകനങ്ങളും , നിവാരണ പദ്ധതികളും അവയുടെ നടത്തിപ്പിലെ പോരായ്മയും . പക്ഷെ മാഷായതുകൊണ്ട്‌ പല പുതുമകളും പ്രതീഷിക്കാം . മാഷ്‌ ഇന്നു പറഞ്ഞ ചില വാചകങ്ങള്‍ മനസ്സില്‍ നിന്ന്‌ പോവുന്നില്ല.

"അനിവാര്യമെന്ന് തോന്നിക്കും വിധം നമുക്ക് ചുറ്റും പല രൂപത്തിലും പല ഭാവത്തിലും ദുരന്തങ്ങളരങ്ങേറുന്നു. ഇറ്റിറ്റുവീഴുന്ന ചോരതുള്ളികളെയും പ്രാണനുവേണ്ടി കേഴുന്ന ജീവിയെയും
വാണിജ്യവല്കരിച്ച് ഉല്‍പന്നമാക്കി മാറ്റുന്ന നവീനലോകം ദുരന്തങ്ങളെയും ആഘോഷങ്ങളാക്കി മാറ്റുന്നു. ദുരന്തം സ്യഷ്ടിച്ച മുറിവുകള്‍ ഉണക്കാനായി ഒരുപാടു വാഗ്ദാനങ്ങള്‍ , വാര്‍ ത്താഫീച്ചറുകള്‍ ,
പഠനകമ്മീഷനുകള്‍ പിന്നെ സഹതപിക്കാന്‍ ഒരായിരം നയനങ്ങള്‍ . ദിവസങ്ങള്‍ക്കോ
മാസങ്ങള്‍ക്കോ ശേഷം വാര്‍ ഷികമോ ഒരു ഇലക്ഷനോ വരുന്നതുവരെ എല്ലാം ദുരന്തങ്ങളും വെറും സ്വകാര്യ ദു:ഖങ്ങള്‍ മാത്രം . അല്ലെങ്കിലും നമ്മേ ബാധിക്കാത്ത ദുരന്തങ്ങളെല്ലം വാര്‍ ത്തകള്‍ മാത്രമാണല്ലോ "

മാഷിന്റെ ഫോണിനു ശേഷം ഒരു നീണ്ട കുളി നടത്തി, കഞ്ഞിയുണ്ടാക്കി കഴിച്ചു. പിന്നെ രാത്രി വരെ ടി.വി കണ്ടിരുന്നു. ഉച്ചക്കു മാറ്റിവെച്ച കഞ്ഞി കഴിച്ച ശേഷം അച്ഛനുമ്മയെയും അനിയനെയും , രാഗിയെയും , ഹരിയെയും വിളിച്ച കൂറെ നേരം സംസാരിച്ചു.

ഒരു മനുഷ്യനെ നേരില്‍ കണ്ടിട്ട്‌ രണ്ടു ദിവസമായിരിക്കുന്നു.

ശുഭരാത്രി. :)



2009 ആഗസ്റ്റ്‌ 24 തിങ്കള്‍


ഇന്നത്തെ ഡയറിയെഴുത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌ ആദ്യമായിട്ടാണ്‌ ഞാന്‍ രാവിലെ ഡയറി എഴുതുന്നത്‌. സമയം എട്ടാവുന്നതെയൊള്ളു. ഞാന്‍ കുളിച്ച്‌ റെഡിയായി കഴിഞ്ഞു. എട്ടരക്ക്‌ ഓഅഫിസിലേക്ക്‌ പോവണം .

അഞ്ച്‌ ദിവസത്തെ പതിവ്‌ തെറ്റിച്ച്‌ ഇന്നലെ ഞാന്‍ സുഖമായി ഉറങ്ങി. എഴുമണിക്ക്‌ ഷാഹുലിന്റെ കോളാണ്‌ എന്നെ ഉണര്‍ത്തിയത്‌. എങ്കിലും പുലര്‍ കാലത്തെപ്പോഴോ ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു.

"മനോഹരങ്ങളായ രണ്ടൂ പര്‍വ്വതങ്ങക്കിടയില്‍ കെട്ടിയുര്‍ ത്തിയിരിക്കുന്ന പടുകൂറ്റന്‍ ഡാം . ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു. ഡാമിനു ചുറ്റുമുള്ള നിലങ്ങളെല്ലാം തരിശായി കിടക്കുന്നു. തരിശുനിലങ്ങള്ക്ക്‌ അപ്പുറമുള്ള നീരുറവയില്‍ നിന്നും വെള്ളമെടുക്കാനായി മെല്ലിഞ്ഞുങ്ങിയ ഗ്രാമീണ വനിതകളും കുട്ടികളും കാതങ്ങള്‍ താണ്ടി വിയര്‍പ്പില്‍ കുളിച്ച്‌ കുടങ്ങളുമേന്തി വരുന്നു."

ഷാഹുലും ,അജിയും വൈകുന്നേരമാവുമ്പോള്‍ ഹൈവേക്ക്‌ അടുത്തുള്ള ന്യൂ ഭാരത്‌ മോട്ടലില്‍ എത്തും . നാളെ മുതല്‍ അവര്‍ ക്ക്‌ അവിടെ ഒരാഴ്ച നീള്ളുന്ന കമ്പനി വക സെമിനാറുണ്ട്‌. എനിക്ക്‌ ചില സമ്മാനങ്ങളുമായാണ്‌ അവരുടെ വരവ്‌. ശാസ്ത്രീയസംഗീതത്തെ പറ്റിയുള്ള രണ്ടു പുസ്തകങ്ങളും , കിം കി ഡുകിന്റെ എല്ലാ സിനിമകളുടെ ഡി.വി.ഡികളും . ഓഅഫീസില്‍ നിന്നും നേരെ രണ്ടിന്റെയും അടുത്തേക്ക്‌ പോവണം . എന്തായാലും സഭ പിരിച്ച്‌ വിട്ടുമ്പോള്‍ പാതിരാകോഴി കൂവും .

ഇന്നു മുതല്‍ ഞാന്‍ പഴയ വിനുവാകുമെന്ന്‌ തോന്നുന്നു....... :)