Friday, May 6, 2011

നുറുങ്ങുവെട്ടം

എന്റെ കേശൂ,

എന്താണ്‌ ശരശയ്യെന്ന് ഞാന്‍ അറിയുന്നു. എനിക്ക് ചുറ്റിലും പുഞ്ചിരിക്കുന്ന ശാന്ത മുഖങ്ങള്‍ മാത്രമെയുള്ളു. എങ്കിലും അവര്‍ അധികാരത്തിനും പണത്തിനും വേണ്ടി അധികം ആരുമറിയാതെ രൌദ്രവും ലാസ്യവും ഭീഭത്സവും എടുത്തണയുന്നു. ആ ചെയ്തികളൊന്നും എന്നെ നേരിട്ട് ബാധിക്കുന്നില്ല. എങ്കിലും അറപ്പുള്ളവാക്കുന്ന രഹസ്യനീക്കങ്ങള്‍ എന്നെ വല്ലാതെ മടിപ്പിക്കുന്നു.

ഈ അദൃശ്യപോരാളികള്‍ പലപ്പോഴും എന്റെ അടുത്ത് മനസ്സു തുറക്കാറുണ്ട്. അപ്പോഴും അവരുടെ മുഖത്ത് എനിക്ക് കാണാനാവുന്നത് യൂദാസിനെയാണ്. പൊയ്മുഖമണിഞ്ഞ ഈ മനുഷ്യന്മാരെ ഞാന്‍ വല്ലാതെ വെറുക്കുന്നു. കേശൂ ഇവര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നത് ഗാലറിയില്‍ ഇരുന്ന് കളികാണുന്നപോലെയാണ്‌. എന്നിട്ടും എന്റെ മനസ്സ് പലപ്പോഴും വിങ്ങി പോവുന്നു. എന്നെ കാത്തിരിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. അറിഞ്ഞോ അറിയാതയോ ഞാനും ഈ വടം വലിയുടെ ഭാഗമായി പോവുന്നു. പലപ്പോഴും ഞാന്‍ നടത്തുന്ന ശാന്തിപരിശ്രമങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകുന്നു. എങ്കിലും അവര്‍ എപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നു അതാണെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നത്. ഒഴുക്കിനെതിരെ നീന്താന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷെ പലപ്പോഴും എന്റെ കൈകാലുകള്‍ തളര്‍ന്നു പോകുന്നു.

കേശൂ എകാന്തത എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. വൃഥായുള്ള മനന്മാണ്‌ ഇപ്പോള്‍ എന്റെ എറ്റവും പ്രിയപ്പെട്ട നേരംമ്പോക്ക്. പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപോകാന്‍ തോന്നുന്നു. പക്ഷെ എങ്ങോട്ട് ? എന്ന ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു നിന്നു പോവുന്നു.

കേശൂ നിനക്കെ എന്നെ മനസ്സിലാക്കാന്‍ പറ്റൂ. നിന്റെ മറുപടിയും കാത്ത്


നിന്റെ സ്വന്തം

അച്ചു


-------------------------



പ്രിയപ്പെട്ട അച്ചു,


ചിന്തിച്ചിരുന്നാല്‍ ഒരു അന്തുവുമില്ല, ഇല്ലെങ്കില്‍ ഒരു കുന്തവുമില്ല എന്ന ചൊല്ല്‌ നീ കേട്ടിട്ടില്ലേ ?

നീ എങ്ങോട്ട് ഓടിപോയാലും സഹാചര്യങ്ങളും വ്യക്തികളെ മാറുന്നുള്ളൂ വ്യവസ്ഥിതി മാറുന്നില്ല. ഭൂമിയുടെ ഏത് കോണില്‍ പോയാലും വെല്ലുവിളികള്‍ എവിടെയും നിന്നെ കാത്ത് ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല. കര്‍മ്മഫലം ഇച്ഛിക്കാതെ നിന്റെ കര്‍മ്മം തുടരുക. മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രമാണ്. കോളേജില്‍ പഠിക്കുമ്പോള്‍ നമ്മള്‍ ആവേശത്തോടെ വായിച്ച മഹത്ചരിതങ്ങള്‍ നീ മറന്നുവോ ? നിന്റെ വിനയവും സത്യസന്ധതയും കൈവെടിയാതിരിക്കുക. സത്ശ്രമങ്ങള്‍ തുടരുക‌. നിനക്ക് എല്ലാവിധ നന്മങ്ങളും നേരുന്നു.



നിന്റെ സ്വന്തം

കേശൂ




-------------------------


അനുബന്ധം: തിയ്യതിയും സ്ഥവും മനപൂര്‍വ്വം ഉപേക്ഷിക്കുന്നു.